പ്രയാഗ് രാജ്: ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാതലവനും മുൻ രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ കബറടക്കി. രാത്രിയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ പ്രയാഗ് രാജിലെ കസരി മസാറി സംസ്‌കാരസ്ഥലത്തേക്ക് കൊണ്ടുവന്നത്.
ആതിഖിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും ജുവനൈൽ ഹോമിൽ നിന്നും സ്ഥലത്ത് എത്തിച്ചിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരം. കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആതിഖ് അഹമ്മദിന്റെ മറ്റൊരു മകൻ അസദ് അഹമ്മദിനെ കബറടക്കിയതും ഇവിടെയായിരുന്നു.
മതാചാര പ്രകാരമായിരുന്നു കബറടക്കം. നിരവധി അനുയായികളും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തി. അതുകൊണ്ടു തന്നെ പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ആതിഖിനെയും സഹോദരനെയും വെടി വെച്ചു കൊലപ്പെടുത്തിയ പ്രതികളെ മൂന്ന് പേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ക്രിമിനൽ, ഗുണ്ടാസംഘമായ ആതിഖിന്റെ സംഘത്തെ തുടച്ചുനീക്കി യുപിയുടെ ക്രൈം റെക്കോർഡുകളിൽ തങ്ങളുടെ പേര് വരുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൂവരെയും സംഭവത്തിന് പിന്നാലെ പോലീസ് പിടികൂടിയിരുന്നു.
Discussion about this post