ഇടുക്കി: കേസിൽ അനുകൂല മൊഴി നൽകാതിരുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ഭീഷണിയുമായി സിഐടിയു. സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സ്വദേശി ലേഖ പി പത്മാവതിയമ്മയ്ക്ക് നേരെയാണ് ഭീഷണിയുമായി സിഐടിയു പ്രവർത്തകർ രംഗത്ത് എത്തിയത്.
വണ്ടിപ്പെരിയാറിലെ സർക്കാർ പച്ചക്കറി തോട്ടത്തിലെ അഗ്രികൾച്ചറൽ അസിസ്റ്റന്റാണ് ലേഖ. അടുത്തിടെ ഫാമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന വിനീതിനെ സിഐടിയു പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് രണ്ട് സിഐടിയു പ്രവർത്തകരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ നടപടി നേരിട്ടവർക്കെതിരെ മൊഴി നൽകിയതിനാണ് ഭീഷണി.
വിനീതിനെ സിഐടിയു പ്രവർത്തകർ മർദ്ദിക്കുമ്പോൾ ലേഖ അവിടെയുണ്ടായിരുന്നു. സംഭവം കേസായതോടെ തെളിവെടുപ്പിന് എത്തിയ പോലീസ് ദൃക്‌സാക്ഷിയായ ലേഖയുടെ മൊഴിയെടുത്തു. താൻ കണ്ട കാര്യങ്ങൾ കൃത്യമായി ലേഖ പോലീസിനോട് പറയുകയാണ് ചെയ്തത്. ഇതാണ് സിഐടിയു പ്രവർത്തകരെ ചൊടിപ്പിച്ചത്. പോലീസ് മടങ്ങിയതിന് പിന്നാലെ ഓഫീസിൽ എത്തിയ പ്രവർത്തകർ ലേഖയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അതേസമയം സംഭവത്തിന് പിന്നാലെ ലേഖ അവധിയിൽ പ്രവേശിച്ചു. ഇവർക്കൊപ്പം മറ്റൊരു അഗ്രികൾച്ചറൽ അസിസ്റ്റന്റും അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. സിഐടിയു പ്രവർത്തകർ അടിക്കടി തോട്ടത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താറുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാം സൂപ്രണ്ട് ഹണി ലിസാ ചാക്കോയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Discussion about this post