കോഴിക്കോട്; കോടികൾ സമ്മാന തുകയുളള അബുദാബി ബിഗ് ടിക്കറ്റ് ഉൾപ്പെടെയുളള നറുക്കെടുപ്പുകളുടെ പേരിൽ പ്രവാസികൾ ഉൾപ്പെടെയുളളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം. കോഴിക്കോട് വടകര സ്വദേശി ഹമീദ്, മകൻ മുഹമ്മദ് ജാസ്മിൻ എന്നിവർക്കെതിരെയാണ് പരാതികൾ പുറത്തുവരുന്നത്. പണം ഷെയർ ഇട്ട് ടിക്കറ്റ് എടുക്കാനുളള വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിലുളളവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
അബുദബി ബിഗ് ടിക്കറ്റ്, മഹ്‌സൂസ്, ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് തുടങ്ങിയവയുടെ പേരിലാണ് പണം പിരിച്ചുവന്നത്. ഉയർന്ന തുകയായതുകൊണ്ടു തന്നെ ഒരാൾക്ക് ഒറ്റയ്ക്ക് ഈ ടിക്കറ്റ് വാങ്ങാനാകില്ല. പലർ ചേർന്ന് പണം പങ്കിട്ടാണ് പലപ്പോഴും ടിക്കറ്റുകൾ എടുക്കുന്നത്. ഇതാണ് തട്ടിപ്പുകാർ മുതലാക്കിയത്.
ഓൺലൈനിലൂടെ പർച്ചേസ് ചെയ്യുന്ന ടിക്കറ്റുകളുടെ നമ്പർ ഗ്രൂപ്പുകളിൽ ഇട്ടാണ് ഇവർ വിശ്വാസ്യത പിടിച്ചുപറ്റിയത്. നറുക്കെടുപ്പ് ദിവസം മാത്രമായിരുന്നു ടിക്കറ്റിന്റെ പിഡിഎഫ് രൂപം ഗ്രൂപ്പിൽ ഇട്ടിരുന്നത്. എന്നാൽ പഴയ ടിക്കറ്റുകളിലെ വിശദാംശങ്ങൾ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ വ്യാജ പിഡിഎഫ് രൂപമായിരുന്നു ഇവർ പോസ്റ്റ് ചെയ്തിരുന്നത്.
500 രൂപ വീതം 42 പേരിൽ നിന്ന് ശേഖരിച്ച് 21,000 രൂപയ്ക്ക്് ടിക്കറ്റ് വാങ്ങുന്നുവെന്ന് ആയിരുന്നു ഇവർ പറഞ്ഞിരുന്നത്. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്നെ എ,ബി,സി എന്നിങ്ങനെ 42 പേരുളള പല ഗ്രൂപ്പുകളായി തിരിച്ചാണ് ഇതിനായി പണം പിരിക്കുന്നത്. സമ്മാനം ലഭിക്കുന്ന ഗ്രൂപ്പിന് 80 ശതമാനവും മറ്റ് ഗ്രൂപ്പുകളിലെ ഷെയർ എടുത്ത എല്ലാവർക്കും 20 ശതമാനവും തുല്യമായി നൽകുമെന്നുമായിരുന്നു വാഗ്ദാനം. ഒരു വർഷത്തിലധികമായി ഹമീദും മകനും ചേർന്ന് ഇങ്ങനെ ആയിരങ്ങളെ കബളിപ്പിച്ചുവരികയായിരുന്നു.
അടുത്തിടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പിഡിഎഫ് ടിക്കറ്റിൽ വ്യത്യാസം കണ്ടതോടെയാണ് കളളം പിടിക്കപ്പെട്ടത്. ടിക്കറ്റ് വാങ്ങുന്ന തീയതിക്ക് സമാനമായിട്ടാണ് ടിക്കറ്റിലെ ഓർഡർ ഐഡിയും രേഖപ്പെടുത്തുക. എന്നാൽ ഇവർ പോസ്റ്റ് ചെയ്ത ടിക്കറ്റിൽ ഇത് മാറിപ്പോയിരുന്നു. ഇത് ഒരാൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ടിക്കറ്റിന്റെ നമ്പർ ആദ്യം തന്നെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതിനാൽ നറുക്കെടുപ്പ് ദിവസം അത് മാത്രമാണ് ആളുകൾ ശ്രദ്ധിച്ചിരുന്നത്. പിഡിഎഫ് വരുമ്പോൾ അധികമാരും നോക്കാറില്ലായിരുന്നു. ഈ പഴുതും ഇവർ മുതലെടുത്തു.
വടകര പാളയാട് നടയിലെ വിലാസമാണ് ഇവർ ടിക്കറ്റിൽ നൽകിയിരിക്കുന്നത്. പാസ്‌പോർട്ട് നമ്പരും ഫോൺ നമ്പരും ഇ മെയിൽ ഐഡിയും രേഖപ്പെടുത്തിയിട്ടുമുണ്ട്. തട്ടിപ്പിന് ഇരയായവർ നടത്തിയ കൂടുതൽ അന്വേഷണത്തിൽ ഹമീദ് മൈസൂരുവിലാണെന്നും സോളാർ എന്ന പേരിൽ ഹോട്ടൽ നടത്തുകയാണെന്നുമാണ് ലഭിച്ച വിവരം.
പല പ്രവാസി ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴിയും തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിടിക്കപ്പെട്ടതോടെ ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കുകയും തിരക്കായതിനാൽ മറ്റൊരാൾ മുഖാന്തിരം എടുത്ത ടിക്കറ്റിൽ അബദ്ധം പറ്റിയതാണെന്നുമുളള വിശദീകരണവും നൽകി. എന്നാൽ പിന്നീട് അടുത്ത മാസത്തെ ടിക്കറ്റിനായി പണം പിരിക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ ഇത് ചോദ്യം ചെയ്യുകയായിരുന്നു.
പല മാസവും അബുദബി ബിഗ് ടിക്കറ്റിന്റെ സമ്മാന തുക വ്യത്യാസപ്പെട്ടിരിക്കും. ചില മാസങ്ങളിൽ 40 കോടി വരെയാണ് സമ്മാന തുക. രണ്ട് കോടി വരെയുൾപ്പെടെയുളള സമ്മാന തുകകളുമായി ആഴ്ചകളിലും നറുക്കെടുപ്പ് ഉണ്ട്.
Discussion about this post