ന്യൂഡൽഹി; 2020 ലെ ഡൽഹി കലാപത്തിൽ അക്രമികൾക്ക് താവളമൊരുക്കിയ സ്‌കൂൾ ഉടമയ്ക്കും നാല് പേർക്കുമെതിരെ കുറ്റം ചുമത്തി കോടതി. രാജ്ധാനി സ്‌കൂൾ ഉടമ ഫൈസൽ ഫറൂഖിനും എംഡി പർവ്വേസ്, അഷ്‌റഫ് അലി, സോനു സെയ്ഫി, അനിസ് ഖുറേഷി എന്നിവർക്കെതിരെയാണ് ഡൽഹി കോടതി കുറ്റം ചുമത്തിയത്.
ദയാൽപൂർ മേഖലയിൽ കലാപം നടത്തിയ സംഭവത്തിലാണ് നടപടി. സ്‌കൂൾ കേന്ദ്രീകരിച്ച അക്രമിസംഘം വീടുകൾക്കും കടകൾക്കും നേരെ കല്ലെറിയുകയും പെട്രോൾ ബോംബുകൾ എറിയുകയുമായിരുന്നു. ഒരു സ്‌കൂളും അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. കലാപം നടത്തിയ അക്രമികൾ രാജ്ധാനി സ്‌കൂൾ അതിനുളള താവളമാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന (120 ബി) കലാപം (147), മരണത്തിന് കാരണമാകുന്ന ആയുധങ്ങൾ ഉപയോഗിച്ചുളള കലാപം (148), രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം വളർത്തുക (153 എ), സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുക (436) തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്.
അക്രമത്തിന് മുൻപ് ഫൈസൽ ഫറൂഖ് കലാപകാരികളുമായി ഗൂഢാലോചന നടത്തിയിരുന്നതായും ആരോപിക്കപ്പെട്ടിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലാത്തതിനാൽ കൊലക്കുറ്റം ഒഴിവാക്കുന്നതായി കോടതി പറഞ്ഞു. ദയാൽപൂർ പോലീസ് സ്‌റ്റേഷനിലാണ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
Discussion about this post