കായംകുളം; സംസ്ഥാനത്ത് റോഡിലേക്ക് അലക്ഷ്യമായി ഇട്ട കേബിളിൽ കുരുങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കായംകുളം എരുവയിൽ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ ഉഷ ആണ് മരിച്ചത്.
ഭർത്താവ് വിജയനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് വിവരം. റോഡിന് കുറുകെ കിടന്ന കേബിൾ സ്‌കൂട്ടറിൽ കുരുങ്ങി വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
പിന്നിലിരുന്ന ഉഷ റോഡിലേക്ക് തെറിച്ചുവീണു. തലയിടിച്ചാണ് ഉഷ വീണത്. ഈ വീഴ്ചയിലേറ്റ ആഘാതമാണ് മരണകാരണമായത്. ഓടിക്കൂടിയ നാട്ടുകാർ ഉഷയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ കൊച്ചിയിലും തൊടുപുഴയിലും ഉൾപ്പെടെ സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിരുന്നു. റോഡിലേക്ക് കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉൾപ്പെടെ നിർദ്ദേശിച്ചിരുന്നു. എന്നാൽ പലയിടത്തും ഈ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണ് കായംകുളത്തെ അപകടം.
Discussion about this post