കോഴിക്കോട്: എലത്തൂരിൽ തീവണ്ടി യാത്രികരായ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ് കേസിൽ കേസുമായി ബന്ധപ്പെട്ട ഫയലുകൾ പോലീസ് ഉടൻ എൻഐഎയ്ക്ക് കൈമാറും. സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് കേസിന്റെ ഫയലുകൾ കൈമാറുന്നത്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പോലീസ് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.
പ്രതി ഷാറൂഖ് സൈഫിയുടെ ഭീകര ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാൾക്ക് മേൽ യുഎപിഎ ചുമത്തിയിരുന്നു. ഇതോടെയാണ് കേസ് കേരള പോലീസിന് എൻഐഎയ്ക്ക് കൈമാറേണ്ടിവന്നത്. ദിവസങ്ങളായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ വിപുലമായ അന്വേഷണം ആവശ്യമാണെന്നാണ് നിഗമനം. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേസ് എൻഐഎയ്ക്ക് വിട്ടത്.
എലത്തൂരിലെ തീവയ്പ്പ് ഭീകരാക്രമണം ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം വ്യക്തമാക്കി കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിക്കുകയും പോലീസ് ചെയ്തിരുന്നു. എൻഐഎ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിൽ എലത്തൂർ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
Discussion about this post