തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ സൗജന്യ ലാപ്‌ടോപ്പ് നൽകുന്നുവെന്ന പ്രചരണം വ്യാജമെന്ന് കേരള പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി സൗജന്യ ലാപ്‌ടോപ്പ് നൽകുന്നതിന്റെ വാർത്തകൾ വന്നതോടെയാണ് കേരള പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
വ്യാജ പ്രചരണത്തിലൂടെ കുട്ടികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പാണിത്. സമൂഹമാദ്ധ്യമങ്ങളൂടെ ലഭിക്കുന്ന അപേക്ഷാ ലിങ്കിൽ രജിസ്റ്റർ ചെയ്ത് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുകയെന്ന് കേരള പോലീസ് ചൂണ്ടിക്കാട്ടി. പ്രചരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കി.
‘ഇത് വ്യാജ പ്രചരണം ആണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകിയെന്ന് മന്ത്രി അറിയിച്ചു.
എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്ടോപ്പ് നൽകുന്നുവെന്ന പേരിലാണ് തട്ടിപ്പ്. വിദ്യാഭ്യാസ വകുപ്പിന്റേതെന്ന് തോന്നിക്കുന്ന വ്യാജ സൈറ്റ് അഡ്രസും സന്ദേശത്തിൽ നൽകിയിട്ടുണ്ട്. ലാപ്ടോപ്പ് വേണ്ടവർ ലിങ്കിൽ ക്ലിക്ക് ചെയ്യാനായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിലെ നിർദേശം. ലിങ്കിൽ കയറുമ്പോൾ വിദ്യാർത്ഥിയുടെ പേരും, വയസും ഫോൺ നമ്പറും ആവശ്യപ്പെടും. പിന്നാലെ ഫോണിൽ വരുന്ന ഒടിപി നൽകാനും ആവശ്യപ്പെടുന്നുണ്ട്.
Discussion about this post