കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിൽ സർക്കാരിന്റെ വീഴ്ചകളും പ്രതിഷേധവും തുറന്നുകാട്ടി ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പെയ്ൻ. ഗോഡ്‌സ് ഓൺ ട്രാഷ് എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധങ്ങളുടെയും പുകയിൽ മുങ്ങിയ കൊച്ചിയുടെയും ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ബ്രഹ്മപുരത്ത് കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീറിപ്പുകയുന്നതിന്റെ ചിത്രങ്ങളും സർക്കാരിനെ വിമർശിക്കുന്ന ട്രോളുകളും ഉൾപ്പെടെയാണ് ജനങ്ങൾ പങ്കുവെയ്ക്കുന്നത്.
നിലവിൽ ആറായിരത്തോളം പോസ്റ്റുകൾ ഹാഷ്ടാഗിൽ നിറഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ അക്കൗണ്ട് ടാഗ് ചെയ്തുകൊണ്ടുവരെ പോസ്റ്റുകൾ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മാലിന്യപ്പുകയിൽ ശ്വാസം മുട്ടുകയാണെന്ന് വിളിച്ചുപറയുന്ന പോസ്റ്റുകളാണ് അധികവും.
പ്ലാസ്റ്റിക്ക് കത്തുന്ന രൂക്ഷഗന്ധത്തിൽ നിന്ന് രക്ഷതേടി അഗർബത്തികൾ പുകയ്ക്കുന്ന കൊച്ചിക്കാരെയും പുകയിൽ മറഞ്ഞിരിക്കുന്ന മുഖ്യമന്ത്രിയെയും ഹാഷ്ടാഗിനൊപ്പം പങ്കുവെച്ച ചിത്രങ്ങളിൽ കാണാം. തൃശൂരിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊച്ചിയിൽ ബ്രഹ്മപുരം സന്ദർശിക്കാൻ ക്ഷണിച്ച് രാഷ്ട്രീയ നിരീക്ഷകനായ ടിജി മോഹൻദാസും ഹാഷ്ടാഗ് ക്യാമ്പെയ്‌നിൽ ഭാഗമായി.
ബ്രഹ്മപുരത്തേത് മനുഷ്യ നിർമിത ദുരന്തമാണെന്നും ജനങ്ങളുടെ ജീവൻ കൊണ്ടാണ് കളിക്കുന്നതെന്നും ഹാഷ്ടാഗിലൂടെ മുഖ്യമന്ത്രിയെയും സർക്കാരിനെയും നിരവധി പേർ ഓർമ്മിപ്പിക്കുന്നു. ഈ കപ്പൽ മുങ്ങില്ല സാർ എന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ നിയമസഭയിലെ പഴയ പരാമർശം കടമെടുത്ത് പ്രാണവായുവിന് വേണ്ടി കൊച്ചി നിവാസികൾ കേഴുകയാണ് സാർ എന്ന വാക്കുകളും ചിലർ കുറിക്കുന്നു.
ബ്രഹ്മപുരം കരാർ സുതാര്യതയില്ലാതെ പാർട്ടി കേഡർമാർക്ക് നൽകിയതുകൊണ്ടാണ് ഈ ദുരന്തമുണ്ടായതെന്നും ആളുകൾ പരാതിപ്പെടുന്നു. അഴിമതി പുകയിൽ പുകഞ്ഞ് കൊച്ചി എന്നും ചിലർ തുറന്നുപറയുന്നു.
ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരം നീറിപ്പുകയാൻ തുടങ്ങിയപ്പോഴേ സോഷ്യൽ മീഡിയിയൽ സജീവ ചർച്ചകൾ ആരംഭിച്ചിരുന്നു. വിഷപ്പുകയുടെ കെടുതികൾ വിവരിച്ച് കൂടുതൽ പേർ അനുഭവക്കുറിപ്പുകൾ പങ്കെവെച്ചതോടെയാണ് ട്വിറ്ററിൽ ഗോഡ്‌സ് ഓൺ ട്രാഷ് ഹാഷ്ടാഗ് ട്രെൻഡിങിലേക്ക് നീങ്ങുന്നത്.
Discussion about this post