കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ വനിതാ ട്വന്റി -20 മത്സരത്തിന് ഒരുങ്ങുമ്പോൾ ഇന്ത്യ കാത്തിരിക്കുന്നത് കളിക്കളത്തിൽ നിന്നുളള പുത്തൻ താരോദയങ്ങൾക്കാണ്. വനിതാ അണ്ടർ 19 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഷഫാലി വർമ ഉൾപ്പെടെയുളള താരങ്ങൾ ഭാവി പ്രതീക്ഷയാണെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു.
കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ വെസ്റ്റിൻഡീസുമൊത്ത് നടന്ന ത്രിരാഷ്ട്ര ടൂർണമെന്റ് ഉൾപ്പെടെ നൽകുന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ടൂർണമെന്റിൽ പ്ലെയർ ഓഫ് ദ സീരീസ് ആയിരുന്ന ദീപ്തി ശർമ്മ, വനിതാ ട്വന്റി 20 ബൗളർമാരിൽ കരിയർ ബെസ്റ്റ് റാങ്കിംഗിലേക്ക് ഉയർന്ന സ്‌നേഹ് റാണ തുടങ്ങിയവരിലും പ്രതീക്ഷയുണ്ട്. സ്‌നേഹ് റാണ സ്‌ക്വാഡിലെ റിസർവ്വ് അംഗമാണ്. ത്രിരാഷ്ട്ര ടൂർണമെന്റിൽ സ്‌നേഹ് റാണ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. പാകിസ്താനെക്കൂടാതെ ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലെ നെടുംതൂണും നട്ടെല്ലുമായിരുന്ന മിഥാലി രാജും ജൂലൻ ഗോസ്വാമിയും വിരമിച്ച ശേഷം വരുന്ന ആദ്യ പ്രധാന ടൂർണമെന്റാണിത്. അതുകൊണ്ടു തന്നെ ഒത്തിണക്കവും മികവുമുളള പുതുതലമുറ താരങ്ങളെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തിലാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുളള ടീം.
മിഥാലിയുടെയും ജൂലൻ ഗോസ്വാമിയുടെയും ശൂന്യത നികത്താൻ ആർക്കും കഴിയില്ല. എന്നാൽ യുവതാരങ്ങൾ മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഹർമൻപ്രീത് കൗർ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയെ അണ്ടർ 10 ലോക ട്വന്റി 20 കിരീടത്തിലേക്ക് നയിച്ച ഷഫാലി വർമ ഉൾപ്പെടെ ക്യാപ്റ്റന്റെ പ്രതീക്ഷകൾ വലുതാണ്.
അണ്ടർ 19 ടി 20 ടൂർണമെന്റിൽ ഷഫാലി വർമ മികച്ച പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഇഷ്ടപിച്ചുകളിൽ ഷഫാലി വീണ്ടും മികച്ച ഫോമിലേക്ക് ഉയരുമോയെന്നാണ് കാണേണ്ടത്. 15 ാം വയസിൽ അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഷഫാലി.
2020 ലെ ടി 20 ലോകകപ്പിൽ ഫൈനലിലെത്തിയെങ്കിലും ആതിഥേയരായ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്നത്തെ ടീമിലും ഷഫാലി ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടമായ സങ്കടം നികത്താൻ കൂടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്. ഫെബ്രുവരി 12 ന് കേപ്ടൗണിൽ പരമ്പരാഗത വൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Discussion about this post