ടെല്‍ അവീവ്: ശക്തമായ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ലെബനനില്‍ കര യുദ്ധത്തിന് തയാറെടുക്കുന്നതായി ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹാലേവി. കരയുദ്ധം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹാലേവി വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈലുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൈനിക മേധാവി കരയുദ്ധത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
കരയുദ്ധത്തിന് പെട്ടെന്ന് സജ്ജരാകാന്‍ ഇസ്രയേല്‍ സൈനികര്‍ക്ക് മേധാവി നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഏതുനിമിഷവും ലെബനനിലേക്ക് കരവഴി കടക്കാന്‍ ഒരുങ്ങിയിരിക്കണമെന്നാണ് ഹെര്‍സി ഹവേലി സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയത്. വടക്കന്‍ അതിര്‍ത്തിയിലേക്ക് കരുതല്‍സേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേല്‍ തീരുമാനിച്ചിട്ടുണ്ട്.
ലബനനില്‍ കരയുദ്ധത്തിന് തങ്ങള്‍ക്ക് ഉടനൊന്നും പദ്ധതിയില്ലെന്നായിരുന്നു ഇസ്രയേല്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നത്. ഗാസാ യുദ്ധത്തിന്റെ നടുക്കം മാറും മുന്‍പേയാണ് ലെബനനില്‍ ഹിസ്ബുള്ളയെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലേക്ക് ഇസ്രയേല്‍ കടന്നിരിക്കുന്നത്.
ഇസ്രയേല്‍ ചാരസംഘടന മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായി ഹിസ്ബുള്ള അവകാശവാദമുന്നയിച്ചിരുന്നു എന്നാല്‍ മൊസാദിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവച്ചുതന്നെ തകര്‍ത്തെന്ന് ഇസ്രയേല്‍ വക്താവ് പറഞ്ഞിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ടെല്‍ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റുകളയച്ചത്. ‘ഖാദര്‍ 1’ ബാലിസ്റ്റിക് മിസൈലാണ് അയച്ചതെന്നാണ് റിപ്പോര്‍ട്ട്.








