ന്യൂഡൽഹി; ഐജിഎസ്ടി പൂളിൽ നിന്ന് കേന്ദ്രസർക്കാർ കോടികൾ നൽകാനുണ്ടെന്നും ഇത് തടഞ്ഞുവെച്ചിരിക്കുവാണെന്നുമുളള സംസ്ഥാന സർക്കാരിന്റെ വ്യാജ പ്രചാരണം ലോക്‌സഭയിൽ പൊളിച്ചടുക്കി ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ ഐജിഎസ്ടി പൂളിൽ നിന്ന് കേരളത്തിന് എത്ര തുക അനുവദിച്ചുവെന്നും ഇനി എത്ര നൽകാനുണ്ടെന്നുമുളള എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് അഞ്ച് വർഷമായി കേരളം ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകിയിട്ടില്ലെന്ന് ധനമന്ത്രി തുറന്നടിച്ചു.
എൻകെ പ്രേമചന്ദ്രൻ കേരളത്തിലെത്തി അവിടുത്തെ സർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. 2017 മുതൽ ഐജിഎസ്ടി പൂളിലെ തുകയ്ക്കായി എജി സർട്ടിഫൈഡ് രേഖകൾ കേരളം അയച്ചിട്ടില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു. 2017-18 മുതൽ ഓരോ സാമ്പത്തിക വർഷവും എണ്ണിപ്പറഞ്ഞായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇങ്ങനെ ഓരോ വർഷവും എടുത്തുപറഞ്ഞ് സഭയുടെ സമയം കളയുന്നതിൽ ക്ഷമാപണം നടത്തിയാണ് അവർ മറുപടി നല്കിയത്.
രേഖകൾ ഹാജരാക്കാതെ ഒരു സംസ്ഥാനം ഞങ്ങൾക്ക് സമയത്തിന് പണം കിട്ടുന്നില്ലെന്ന് പറയുകയാണ്. എങ്ങനെയാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു. എൻകെ പ്രേമചന്ദ്രൻ സഭയിലെ മുതിർന്ന അംഗമാണെന്നും അദ്ദേഹം കേരള സർക്കാരുമായിട്ടാണ് ആലോചിച്ച് ഇക്കാര്യത്തിന് പരിഹാരം തേടേണ്ടതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
ഐജിഎസ്ടി പൂളിൽ നിന്നും ഓരോ വർഷവും കേരളത്തിന് 5000 കോടി രൂപയുടെ കുറവുണ്ടാകുന്നുവെന്ന കേരളത്തിലെ എക്‌സ്‌പെൻഡിച്ചർ കമ്മിറ്റിയുടെ റിപ്പോർട്ട് ഉന്നയിച്ചായിരുന്നു എൻകെ പ്രേമചന്ദ്രന്റെ ചോദ്യം. എത്രയാണ് ഐജിഎസ്ടിയായി കേരളത്തിന് ലഭിക്കാനുളളതെന്നും അഞ്ച് വർഷത്തിനിടയിൽ എത്ര കൊടുത്തുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഐജിഎസ്ടി പൂളിൽ നിന്ന് ലഭിക്കേണ്ട തുക അഞ്ച് വർഷമായി കേന്ദ്രം നൽകുന്നില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെയും സംസ്ഥാന ധനമന്ത്രിയുടെയും പ്രധാന ആരോപണം. കേന്ദ്രം കേരളത്തോട് വിവേചനപരമായിട്ടാണ് പെരുമാറുന്നതെന്ന് വരുത്തിത്തീർക്കാനും ഈ ആരോപണമാണ് എൽഡിഎഫ് ഉന്നയിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ കേരളമാണ് ഈ തുക വാങ്ങിയെടുക്കുന്നതിൽ വീഴ്ച വരുത്തിയതെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് പിണറായി സർക്കാരിന്റെ ഈ വീഴ്ച. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ബജറ്റിലൂടെ പെട്രോളിനും ഡീസലിനും ഇന്ധന സെസും അധിക നികുതിയും ഏർപ്പെടുത്തിയ പിണറായി സർക്കാർ ഭരണവീഴ്ചയുടെ ഭാരം സാധാരണക്കാരന്റെ തലയിൽ കെട്ടിവെയ്ക്കാനുളള ശ്രമമാണ് നടത്തിയതെന്നും ഇതിലൂടെ വ്യക്തമാകുകയാണ്.
Discussion about this post