എറണാകുളം: അപകീർത്തിപ്പെടുത്തുന്നതിനായി നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയ്ക്ക് തിരിച്ചടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങളും ആക്രമിക്കപ്പട്ട നടിയുടെ മൊഴിയും അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.
പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ആഴ്ചയാണ് വാദം പൂർത്തിയായത്. ഇതേ തുടർന്ന് വിധിപറയാൻ മാറ്റുകയായിരുന്നു. നിലവിൽ കേസ് നിർണായക ഘട്ടത്തിൽ ആണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും ആയിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇത് പൂർണമായി അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. ആറ് വർഷം മുൻപ് അറസ്റ്റിലായ ഇയാൾ ഇപ്പോഴും ജയിലിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. നിലവിൽ വിചാരണ നീണ്ട് പോകുകയാണെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് പൾസർ സുനി അപേക്ഷയിൽ പറഞ്ഞിരുന്നത്.
ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചപ്പോൾ കോടതി നടിയുടെ മൊഴി രേഖാമൂലം നൽകാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച ശേഷം നടി നേരിട്ടത് ക്രൂരമായ ആക്രമണം ആണെന്ന് ആയിരുന്നു കോടതിയുടെ പ്രതികരണം.












