തിരുവനന്തപുരം; പെട്രോളിനും ഡീസലിനും ഉൾപ്പെടെ ഏർപ്പെടുത്തിയ അധിക നികുതികൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. ഇതുൾപ്പെടെ ഒരു നികുതി വർദ്ധനയും പിൻവലിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അസാമാന്യ ഭാരമുളള നികുതിയല്ലെന്ന് ആയിരുന്നു മന്ത്രിയുടെ ന്യായീകരണം. ബജറ്റ് ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്രം പെട്രോളിനും ഡീസലിനും നികുതി പിരിച്ചുകൊണ്ടുപോകുന്നുവെന്ന പതിവ് പല്ലവി ആവർത്തിച്ചാണ് മന്ത്രിയുടെ ന്യായീകരണം. സംസ്ഥാന സർക്കാർ ഒരു കാര്യം ചെയ്യുമ്പോൾ മാത്രമാണ് പ്രതിഷേധം. പെൻഷൻ വേണ്ടെന്ന് തീരുമാനിക്കണോ അതോ, കേരളത്തിന്റെ വികസനം വേണ്്‌ടെന്ന്് തീരുമാനിക്കണോയെന്ന ദുർബ്ബല ന്യായവും മന്ത്രി നിരത്തി.
എന്നാൽ, കേന്ദ്രം നികുതി പിരിച്ചുകൊണ്ടു പോകുന്നുവെന്ന് ധനമന്ത്രി പറയുമ്പോൾ കേന്ദ്രം മാത്രമല്ല കേരളവും പിരിക്കുന്നില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. കിഫ്ബിയുടെ പേരിലും പിരിക്കുന്നുണ്ട്. ഇന്ധന വില അതിന്റെ പരമാവധിയിലാണിപ്പോൾ. വീണ്ടും നികുതി വർദ്ധിപ്പിച്ച് വില ഉയർത്തുകയാണ്. പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ഇതുമായി യോജിച്ച് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു.
ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് രണ്ട് വർഷമായി നികുതി കൂട്ടിയിട്ടില്ലെന്ന് ആയിരുന്നു ഇതിനെ ന്യായീകരിച്ചുകൊണ്ടുളള മന്ത്രിയുടെ വാക്കുകൾ. അരിക്കും ചായയ്ക്കും പാലിനും വില കൂടുന്നതുപോലെ മദ്യത്തിന് വില കൂടില്ല സർക്കാർ തീരുമാനിച്ചെങ്കിലേ കൂടുകയുളളൂ. 1000 മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന്റെ വിൽപന എട്ട് ശതമാനം മാത്രമാണ്. 500 ൽ താഴെയുളള മദ്യമാണ് കൂടുതലും വിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വാശ്രയ സാശ്രയ സാമ്പത്തിക ശക്തിയായി കേരളത്തെ മാറ്റുന്നതിനുളള ചാലക ശക്തിയായി ചരിത്രം ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെയും ബജറ്റിനെയും അടയാളപ്പെടുത്തുമെന്നും മന്ത്രി അവകാശപ്പെട്ടു.
Discussion about this post