ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. മൻസ് സീർ സ്വദേശി ഉമർ ബഷീർ ഭട്ടാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സൈന്യവും നടത്തിയ സംയുക്തമായ തിരച്ചിലിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.
ഇന്ന് പുലർച്ചെയോടെയായിരുന്നു ഉമർ പിടിയിലായത്. ജമ്മു കശ്മീരിലെ ബരാമുള്ളയിൽ ഭീകരർ ഒളിച്ചു കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സംയുക്ത സംഘം. തുടർന്ന് മേഖലയിൽ പരിശോധന നടത്തുമ്പോഴാണ് ഒളിച്ചു കഴിയുന്ന ഉമറിനെ കണ്ടത്.
സുരക്ഷാ സേനയെ കണ്ട ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്തുടർന്ന സുരക്ഷാ സേന ഇയാളെ പിടികൂടുകയായിരുന്നു. ഉമറിന്റെ പക്കൽ നിന്നും പിസ്റ്റൽ ഉൾപ്പെടെയുള്ള ആയുധങ്ങളും നിരവധി സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഗ്രനേഡ്, പിസ്റ്റൽ, പിസ്റ്റൽ മാഗസിൻ, 15 വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. ഇയാളുടെ സംഘത്തിലെ കൂടുതൽ പേർ പ്രദേശത്ത് ഒളിച്ചു കഴിയുന്നുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ ആരംഭിച്ചു. സംഭവത്തിൽ ടർസൂ പോലീസ് സ്‌റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post