ലണ്ടൻ: ബ്രിട്ടനിൽ പോലീസിനും ഗവണ്മെൻ്റ് സ്ഥാപനങ്ങൾക്കുമെതിരേ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പത്തൊമ്പതുകാരന് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്തൊമ്പതുകാരനായ മാത്യു കിംഗിനെ ആണ് ലണ്ടനിലെ കേന്ദ്ര ക്രിമിനൽ കോടതിയായ ഓൾഡ് ബെയ്‌ലി ശിക്ഷിച്ചത്. ഇയാൾ ഏറ്റവും കുറഞ്ഞത് പതിനഞ്ച് കൊല്ലമെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കണം.
ലണ്ടൻ നഗരത്തിൽ പോലീസ് ഓഫീസർമാർക്കെതിരേയും ഗവണ്മെൻ്റ് സ്ഥാപനങ്ങൾക്കെതിരേയും ഭീകരാക്രമണം നടത്തുകയായിരുന്നു മാത്യു കിംഗിൻ്റെ ലക്ഷ്യം. ഇതിനായി പണവും ആയുധങ്ങളും സാമഗ്രികളും സംഭരിക്കുകയും പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു.
ലണ്ടനടുത്തുള്ള സ്ട്രാറ്റ്ഫോർഡിലെ പട്ടാള ബാരക്കുകൾക്കരികിൽ ഇയാൾ പലതവണ നീരീക്ഷണ യാത്രകൾ നടത്തിയിരുന്നതായി പോലീസ് കോടതിയിൽ പറഞ്ഞു. ഇതിനായി സിസിടിവി ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കി. ലണ്ടനിൽ പല സ്ഥലത്തും പ്രത്യേകിച്ച് റെയിൽവേ സ്റ്റേഷനുകളിലും മറ്റും സുരക്ഷയ്ക്കായി വിന്യസിച്ചിടുള്ള പോലീസ് ഓഫീസർമാരെ മണിക്കൂറുകളോളം ഇയാൾ നീരീക്ഷിച്ചിരുന്നു. ഇവരുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചതായ തെളിവുകളും കണ്ടെത്തി. ഈ വീഡിയോകളിൽ “target acquired (ലക്ഷ്യം കൈവരിച്ചു)” എന്ന് തലക്കെട്ട് നൽകിയിരുന്നു.
ഭീകരനായത് ഇൻ്റർനെറ്റിലൂടെ?
ലോക് ഡൗൺ സമയത്താണ് മാത്യുവിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. സ്ഥിരമായി പള്ളിയിൽ പോകാനും ഇൻ്റർനെറ്റിൽ മുസ്ലിം മതത്തെക്കുറിച്ചുള്ള വീഡിയോകൾ കാണാനും തുടങ്ങി. പിന്നീട് മാത്യു ഇസ്ലാം മതം സ്വീകരിച്ചു. അതിനു ശേഷം ഇസ്ലാമിക സ്റ്റേറ്റുമായി അടുപ്പമുണ്ടാക്കുകയും സിറിയയിൽ പോകാൻ ശ്രമിക്കുകയും ചെയ്തു. ബ്രിട്ടനിലെ ഇസ്ലാമിക സ്റ്റേറ്റ് സ്ലീപിങ്ങ് സെല്ലുകളുമായി ഇയാൾക്കുള്ള ബന്ധം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ തൻ്റെ പെൺസുഹൃത്തിനോട് മതം മാറാനും മാത്യു നിർബന്ധിക്കുകയുണ്ടായി. ഒപ്പം ഇസ്ലാമിക സ്റ്റേറ്റിൽ ചേർന്ന് സിറിയയിൽ പോയി യുദ്ധം ചെയ്യാനുള്ള തൻ്റെ പദ്ധതി അവളോട് വെളിപ്പെടുത്തുകയും ചെയ്തു. “തനിക്ക് മനുഷ്യരെ കൊന്നു തള്ളണം” അവൻ അവളോട് പറഞ്ഞു. “ എവിടെവച്ച് കണ്ടാലും, എല്ലാ അമുസ്ലീങ്ങളേയും നിങ്ങൾ കൊന്നുകളയുക ” എന്ന് ഒരിക്കൽ വാട്സാപ്പ് സ്റ്റാറ്റസും ഇട്ടിരുന്നു.
“മാത്യു കിംഗ് തൻ്റെ ജീവിതം ഭീകരവാദത്തിന് ഉഴിഞ്ഞുവച്ച് ഒരാളാണ്. അവനിൽ നിന്ന് ഒരു ഭീകരാക്രമണം ഏത് നിമിഷവും സംഭവിക്കാമായിരുന്നു. എന്തായാലും ഇനി അനേക വർഷങ്ങൾ കഴിഞ്ഞ് മാത്രമേ അവന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ. അത്രയും നാൾ പൊതുസമൂഹത്തിന് അവനെക്കൊണ്ട് ശല്യമൊന്നുമുണ്ടാകില്ല എന്ന ആശ്വാസമുണ്ട്” ലണ്ടൻ പോലീസ് സേനയായ സ്കോട്‌ലാൻഡ് യാർഡിൻ്റെ ഭീകരവിരുദ്ധ സെല്ലിൻ്റെ കമാൻഡർ ഡൊമനിക് മർഫി പറഞ്ഞു.
“ഈ അന്വേഷണം ആരംഭിച്ചതും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചതും ഇയാളുടെ മാറ്റം കണ്ട ബന്ധുക്കളും സുഹൃത്തുക്കളും വിവരം പോലീസിനെ അറിയിച്ചതു കൊണ്ട് മാത്രമാണ്. ഇത്തരം വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് പോലീസിനെ അറിയിക്കേണ്ടതിൻ്റെ ആവശ്യകത ഇതോടെ എല്ലാവർക്കും ബോദ്ധ്യമാകേണ്ടതുണ്ട്” ഡൊമനിക് മർഫി കൂട്ടിച്ചേർത്തു. “നേരത്തേ അറിഞ്ഞതുകൊണ്ട് വലിയൊരു കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് ഇയാളേയും പൊതുസമൂഹത്തേയും രക്ഷിക്കാനായി”
നിർണ്ണായക വിവരങ്ങൾ പോലീസിന് നൽകിയത് ഭീകരൻ്റെ അമ്മ
മാത്യു കിംഗിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ച അയാളുടെ അമ്മ തന്നെയാണ് വിവരങ്ങൾ പോലീസിനു നൽകിയത്. കുറ്റകൃത്യങ്ങൾ തടയാനും മയക്കുമരുന്നിനെതിരേയും പ്രവർത്തിക്കുന്ന ‘പ്രിവൻ്റ്’ എന്ന സന്നദ്ധ സംഘത്തെയാണ് മാത്യു കിംഗിൻ്റെ അമ്മ ആദ്യം ബന്ധപ്പെട്ടത്. അവർ വഴി പോലീസിനു വിവരം കൈമാറുകയായിരുന്നു. ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഐസിസ് വീഡിയോ ഷെയർ ചെയ്തതിന് ഇതിനോടകം മാത്യു കിംഗിനെപ്പറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു.
“ജിഹാദ് ഇല്ലെന്നും യുദ്ധമില്ലെന്നും പറയുന്നവർ കള്ളന്മാരാണ്. അന്ത്യദിനം വരെ ജിഹാദ് തുടരും. നിങ്ങൾ വാളെടുക്കുക. യുവാക്കളേ, കാഫിറുകളേ കൊല്ലുക” എന്ന് കത്തിയുമായി വന്ന ഒരു ഭീകരൻ ആക്രോശിക്കുന്നതായിരുന്നു അയാൾ ഷെയർ ചെയ്ത വീഡിയോ. ആ വാട്സാപ്പ് ഗ്രൂപ്പിലുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും വിവരം പോലീസിന് കൈമാറി. അമ്മയിൽ നിന്ന് മകൻ്റെ അപഥസഞ്ചാരത്തെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ കൂടി ലഭിച്ചതോടെ ഭീകരവിരുദ്ധസേന ഇയാളെ കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങി.
യാതൊരു പശ്ചാത്താപവും ഇല്ല
ജസ്റ്റിസ് മാർക് ലുക്രാഫ്റ്റ് കെ സി ആണ് വിധി പ്രസ്താവിച്ചത്. ‘വിക്ഫോർഡിൽ നിന്നുള്ള പത്തൊമ്പതുകാരനായ മാത്യു കിംഗ് പൊതുസമൂഹത്തിനൊരു ഭീഷണിയാണ്’. വിധിന്യായത്തിൽ പറയുന്നു.’ ഏറ്റവും കുറഞ്ഞത് ആറുവർഷമെങ്കിലും കഴിഞ്ഞാൽ മാത്രമേ ഇയാളുടെ കാര്യത്തിൽ പരോളെങ്കിലും പരിഗണിക്കാവൂ എന്നും വിധിയിൽ നിർദ്ദേശിക്കുന്നു.
മകൻ്റെ അപഥസഞ്ചാരത്തെപ്പറ്റി കൃത്യസമയത്ത് അധികൃതരെ വിവരമറിയിച്ച അമ്മയെ ജഡ്ജ് പ്രത്യേകം അഭിനന്ദിച്ചു. നിങ്ങൾ സമൂഹത്തിന് മാതൃകയാണ് സ്വന്തം മകനായാലും സമൂഹത്തിന് ദോഷമെന്ന് കണ്ടപ്പോൾ വേണ്ട നടപടികൾ സ്വീകരിച്ചതോടെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
കസ്റ്റഡിയിലിരിക്കുമ്പോഴും “ഒരിക്കൽ നിങ്ങളുടെ തല ഞാൻ വെട്ടും” എന്ന് മാത്യു പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അപക്വമായ ജൽപ്പനങ്ങളായി ഇതിനെ കാണണമെന്നാണ് പ്രതിഭാഗത്തിനായി ഹാജരായ ബാരിസ്റ്റർ ഹൊസൈൻ സബീർ കോടതിയിൽ വാദിച്ചത്. എന്നാൽ ഇത്രയുമായിട്ടും യാതൊരു പശ്ചാത്താപവും കാട്ടാത്തതു കൊണ്ടു കൂടിയാണ് ജീവപര്യന്തം തടവ് വിധിക്കുന്നതെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയിടുണ്ട്.













Discussion about this post