മുംബൈ : നിർണായക മത്സരത്തിൽ സൺ റൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാദ്ധ്യത ശക്തമാക്കി. കാമറൂൺ ഗ്രീനിന്റെയും ക്യാപ്ടൻ രോഹിത് ശർമ്മയുടേയും മികച്ച ഇന്നിംഗ്സുകളാണ് മുംബൈക്ക് അനായാസ ജയം സമ്മാനിച്ചത്. സൺറൈസേഴ്സ് ഉയർത്തിയ 201 റൺസ് വിജയ ലക്ഷ്യം 12 പന്തുകൾ ബാക്കി നിൽക്കെ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു.
കാമറൂൺ ഗ്രീനിന്റെ സെഞ്ച്വറി ഇന്നിംഗ്സാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ പുറത്തായതിന് ശേഷമെത്തിയ ഗ്രീൻ ജയിക്കാനുറച്ച് തന്നെയാണ് ക്രീസിലെത്തിയത്. ഗ്രീനിന്റെ കിടിലൻ ഷോട്ടുകൾ അതിർത്തി കടന്നതോടെ താളം കണ്ടെത്താൻ വിഷമിച്ച രോഹിത് ശർമ്മയും ഫോമിലേക്ക് ഉയർന്നു. രണ്ടാം വിക്കറ്റിൽ 128 റൺസാണ് ഇരുവരും ചേർന്ന് അടിച്ച് കൂട്ടിയത്. സ്കോർ 148 ൽ നിൽക്കെ രോഹിത് ശർമ്മ, നിതീഷ് റെഡ്ഡിയുടെ ഉജ്ജ്വലമായ ക്യാച്ചിലൂടെ പുറത്തായെങ്കിലും സൂര്യകുമാർ യാദവും ഗ്രീനും ചേർന്ന് മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
47 പന്തിൽ 8 വീതം സിക്സറുകളും ഫോറുമടിച്ച് 100 റൺസുമായി ഗ്രീനും 16 പന്തിൽ നാല് ബൗണ്ടറികളുടെ സഹായത്തോടെ 25 റൺസെടുത്ത് സൂര്യകുമാർ യാദവും പുറത്താകാതെ നിന്നു. ഗുജറാത്ത് ടൈറ്റൻസ് – ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് മത്സരത്തിന്റെ ഫലം അനുസരിച്ചാണ് മുംബൈയുടെ പ്ലേ ഓഫ് സാദ്ധ്യതകൾ. ബംഗളൂരുവിൽ കനത്ത മഴയായതിനാൽ മത്സരം താമസിക്കുമെന്നാണ് റിപ്പോർട്ടുകൾ. മഴ കളി മുടക്കിയാൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തും.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിന് സ്വപ്ന തുല്യമായ തുടക്കമാണ് ഓപ്പണർമാരായ മായങ്ക് അഗർവാളും വിവ്രാന്ത് ശർമ്മയും നൽകിയത്. ആദ്യ വിക്കറ്റിൽ 140 റൺസാണ് ഇവർ അടിച്ചു കൂട്ടിയത്. എന്നാൽ മദ്ധ്യ നിര ബാറ്റ്സ്മാന്മാർക്ക് സ്കോറിംഗ് വേഗം കൂട്ടാൻ കഴിയാതെ വന്നതോടെ ഹൈദരാബാദിന്റെ സ്കോർ 5 വിക്കറ്റിന് 200 റൺസിൽ ഒതുങ്ങുകയായിരുന്നു. 46 പന്തിൽ 83 റൺസാണ് മായങ്ക് നേടിയത്. വിവ്രാന്ത് 47 പന്തിൽ 69 റൺസ് നേടി. ആകാശ് മധ്‌വാളിന്റെ ബൗളിംഗ് മികവാണ് കൂറ്റൻ സ്കോറിലെത്തുന്നതിൽ നിന്ന് സൺറൈസേഴ്സിനെ തടഞ്ഞത്. വിവ്രാന്ത്, മായങ്ക്, ക്ലാസൻ, ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകൾ മധ്‌വാൾ വീഴ്ത്തി.
Discussion about this post