ആലപ്പുഴ: ഏതെങ്കിലും ഒരു സംഘടനയെ നിരോധിച്ചതുകൊണ്ട് അതിന്റെ വർഗീയ പ്രവർത്തനം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം വിശ്വസിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിലൂടെ നരേന്ദ്രമോദി കേരളീയരെ, ഭീകരതയിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃശൂരിൽ ജനശക്തി സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പരാമർശിച്ചായിരുന്നു എംവി ഗോവിന്ദന്റെ വാക്കുകൾ. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ഇടതും വലതും പിന്തുണച്ചില്ലെന്നും വോട്ട് ബാങ്ക് നഷ്ടമാകുമെന്ന ഭയമായിരുന്നു ഇരുമുന്നണിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുവെന്നതാണ് വളരെ പ്രധാന കാര്യമായി അമിത് ഷാ പറയുന്നത്. പക്ഷെ ഏതെങ്കിലും സംഘടനയെ നിരോധിച്ചതുകൊണ്ട് അതിന്റെ വർഗീയ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുമെന്ന് ധരിക്കുന്ന പാർട്ടിയല്ല സിപിഎം എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അന്നും ഇന്നും സിപിഎം അങ്ങനെ കരുതുന്നില്ല. അതിന് ശക്തിമത്തായ നിലപാട് സ്വീകരിക്കണം. നിയമപരമായി ബോധവൽക്കരണം നടത്തി ശക്തമായി എതിർക്കണമെന്നും അതാണ് ഫലപ്രദമാകുകയെന്നും എംവി ഗോവിന്ദൻ പറയുന്നു.
പാർട്ടിയുടെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ മതഭീകരസംഘടനകളുമായുളള വഴിവിട്ട ബന്ധം ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുളളവർ അടുത്തിടെ രാജിവെച്ചിരുന്നു. ഭാരവാഹികൾ അടക്കം മുപ്പതോളം പേരുടെ കൂട്ടരാജി പൊതുസമൂഹത്തിൽ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പോപ്പുലർ ഫ്രണ്ടിനെതിരായ കടുത്ത നടപടികൾ അംഗീകരിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കുന്നത്.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത് ശ്രീനിവാസനെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് /എസ്ഡിപിഐ ഭീകരവാദികൾ അരുംകൊല ചെയ്ത ആലപ്പുഴയിൽ വെച്ചായിരുന്നു എംവി ഗോവിന്ദന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്. നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് രഹസ്യമായി പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം നടക്കുന്നുവെന്നതിന് പല തെളിവുകളും ഉയർന്നുവരുന്നതിനിടെയാണ് നിരോധനമല്ല മാർഗമെന്ന സിപിഎം നേതാവിന്റെ വാക്കുകൾ.
Discussion about this post