കോട്ടയം: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ ഇടത് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനം ശക്തമായിരിക്കെ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി ഫലപ്രദമായ ഇടപെടലാണ് ബ്രഹ്മപുരം വിഷയത്തിൽ നടത്തിയതെന്ന് എംവി ഗോവിന്ദൻ ന്യായീകരിച്ചു. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഉന്നതതലയോഗം വിളിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുളള വസ്തുക്കൾ അങ്ങോട്ട് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് അങ്ങനെയാണെന്നും എംവി ഗോവിന്ദൻ അവകാശപ്പെട്ടു. പത്രങ്ങളും ടെലിവിഷൻ ചാനലുകളും ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുളളതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരത്ത് സർക്കാരിന്റെ പരാജയം ഉണ്ടായിട്ടില്ല. തീപിടുത്തം ഉണ്ടായതാണ് പ്രശ്‌നം. ഇത്രയും ദിവസമായിട്ടും തീ അണയ്ക്കാനായിട്ടില്ല എന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ തീപിടുത്തത്തിന്റെ വ്യാപ്തി എല്ലാവർക്കും മനസിലാകും.
പ്ലാസ്റ്റിക് ഉൾപ്പെടെയുളള നിരോധിച്ച വസ്തുക്കളുടെ കേരളത്തിലെ വിൽപനയും ഉപഭോഗവും ശരിയായ രീതിയിൽ നിയന്ത്രിക്കണം. പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ അത് നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായമെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post