ന്യൂഡൽഹി; മുത്വലാഖ് നിരോധന നിയമം വർഗീയ തീരുമാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ കെ സുരേന്ദ്രൻ രംഗത്ത്്. രാജ്യത്തെ കോടിക്കണക്കിന് മുസ്ലീം സ്്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച ചരിത്രപരമായ തീരുമാനമായിരുന്നു മുത്വലാഖ് നിരോധനമെന്ന് ബിജെപി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. വർഗീയ പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി അതിനെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
രാജ്യം മുഴുവൻ സ്വാഗതം ചെയ്ത വിപ്ലവകരമായ തീരുമാനമായിരുന്നു മുത്വലാഖ് നിരോധനം. ആർക്കും മൂന്ന് തവണ തലാഖ് ചൊല്ലി മുസ്ലീം സ്ത്രീകളെ അനാഥമാക്കാൻ വഴിയൊരുക്കുന്ന പ്രാകൃത മതനിയമമായിരുന്നു അത്. ലോകത്തെ മിക്ക മുസ്ലീം രാഷ്ട്രങ്ങളും ഉപേക്ഷിച്ച ഈ കാട്ടുനിയമത്തിനെതിരെ ഇന്ത്യയിൽ ശക്തമായ നിയമനിർമാണം വന്നപ്പോൾ കേരള മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് തട്ടാനുളള വില കുറഞ്ഞ ഒരു രാഷ്ട്രീയ നീക്കമായി ഉപയോഗിക്കുകയാണ്.
മുത്വലാഖ് നിരോധന നിയമത്തെ സംബന്ധിച്ച അജ്ഞതയാണോ അതല്ല, എല്ലാം അറിഞ്ഞുകൊണ്ട് പാവപ്പെട്ട മുസ്ലീം സ്ത്രീകളെ കബളിപ്പിക്കാനുളള തന്ത്രമാണോ പിണറായി പ്രയോഗിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. നടപടിയെ സ്വാഗതം ചെയ്യേണ്ടതിന് പകരം നാല് വോട്ടിന് വേണ്ടി തെറ്റിദ്ധാരണാജനകവും ജനങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്.
എല്ലാ സമയവും പുരപ്പുറത്ത് കയറി പുരോഗമന വാദം പ്രസംഗിക്കുകയും സ്ത്രീ സമത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന പാർട്ടിയുടെ മുഖ്യമന്ത്രിയാണ് സ്ത്രീകൾക്ക് ആശ്വാസം നൽകുന്ന ഒരു നടപടി വന്നപ്പോൾ അതിനെ രാഷ്ട്രീയമായി തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങൾക്കിടയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പച്ചയായ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും കേരളത്തിൽ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിൽ തല്ലിച്ച് വോട്ട് പിടിക്കാനുളള നീക്കമാണ് എംവി ഗോവിന്ദന്റെ യാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post