ഇസ്ലാമാബാദ്: സാമ്പത്തികമാദ്ധ്യവും അരാഷ്ട്രീയതയും ശക്തമായതിന് പിന്നാലെ പാക് അധീന കശ്മീരിലുടനീളം പാകിസ്താൻ വിരുദ്ധ പ്രതിഷേധം അലയടിക്കുകയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും ഭക്ഷ്യക്ഷാമത്തിനും അമിത നികുതി ചുമത്തുന്നതിനുമെതിരെ പാക് അധീന കശ്മീരിലെ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉടനീളം ജനങ്ങൾ തെരുവിലിറങ്ങി.
പൊതുജനങ്ങളുടെ ആശങ്കകൾ ഉന്നയിച്ചുകൊണ്ട് മേഖലയിൽ വ്യാപിച്ച വൻ പ്രതിഷേധങ്ങളിൽ പാകിസ്താനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കശ്മീരി ആക്ടിവിസ്റ്റായ ഷബീർ ചൗധരി. സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ വീഡിയോയിൽ, ഉയർന്ന പണപ്പെരുപ്പം, ലോഡ് ഷെഡിംഗ്, ഭക്ഷ്യ അരക്ഷിതാവസ്ഥ, അന്യായമായ നികുതി ചുമത്തൽ എന്നിവയുമായി പിഒകെയിലെ ആളുകൾ പൊരുതുകയാണെന്ന് ചൗധരി വെളിപ്പെടുത്തി.
പാകിസ്താന്റെ അനധികൃത അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കാൻ പിഒകെയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘മോദിയോട് ഞങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കാനായുള്ള കാര്യങ്ങൾ ചെയ്യാൻ അഭ്യർത്ഥിക്കുകയാണ് പാകിസ്താന്റെ അനധികൃത അധിനിവേശം!’ ഞങ്ങളുടെ ആത്മാക്കളെ രക്ഷിക്കൂ, ഞങ്ങൾ പട്ടിണി മൂലം മരിക്കുകയാണ്, ദയവായി ഇവിടെ വന്ന് ഞങ്ങളെ സഹായിക്കൂ’ എന്നാണ് പിഒകെയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം താമസിക്കുന്ന ആളുകൾ മുദ്രാവാക്യങ്ങൾ ഉയർത്തുന്നത്. എന്നാൽ ഇതിൽ പാകിസ്താൻ അസ്വസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വൈദ്യുതിയുടെ വില ഇരട്ടിയായി വർദ്ധിച്ചു. ഇത് വ്യാപകമായ രോഷത്തിനും പ്രതിഷേധത്തിനും കാരണമായി. പിഒകെയിൽ, ഗോതമ്പ് മാവിനും മറ്റ് അവശ്യവസ്തുക്കൾക്കും കനത്ത നികുതി ചുമത്തുന്നത് പോലും ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.
പാകിസ്താൻ ഗവൺമെന്റ് പിഒകെയിലെയും ഗിൽജിത് ബാൾട്ടിസ്ഥാനിലെയും നിവാസികളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കിയെന്ന് ജനം ആരോപിക്കുന്നു.സ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ അന്വേഷണത്തിൽ തങ്ങളുടെ പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്ന ഇന്ത്യയുടെ സഹായം അവർ അഭ്യർത്ഥിക്കുകയാണെന്ന് ഷബീർ ചൗധരി പറഞ്ഞു.











