ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠ അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്ന് ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാം ലല്ല ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് വ്യക്തമാക്കി.
രാം ലല്ലയുടെ പ്രതിഷ്ഠ അടുത്ത ജനുവരി മൂന്നാം വാരം നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഈ കർമ്മം നിർവ്വഹിക്കുക. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചതും അദ്ദേഹമാണ്. രാമ ക്ഷേത്ര നിർമ്മാണവും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി രാം ലല്ലയെ തുണികൊണ്ടുള്ള പന്തലിന് താഴെ വയ്ക്കും. പ്രതിഷ്ഠയുടെ സമയത്ത് മാത്രമാകും ക്ഷേത്രത്തിന് അകത്തേക്ക് കൊണ്ടുപോകുക. പ്രതിഷ്ഠയ്ക്ക് ശേഷവും ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരും. അടുത്ത ജനുവരിയ്ക്ക് മുൻപ് ക്ഷേത്രത്തിന്റെ ഒന്നാം നില ഭക്തർക്ക് വേണ്ടി തുറന്ന് നൽകുകയാണ് ലക്ഷ്യമിടുന്നത്. ഇതിന് ശേഷം മറ്റ് പണികളും വേഗത്തിൽ പൂർത്തിയാക്കും.
മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം മാറി മറിഞ്ഞു. യോഗയും ആയുർവേദവും ഇന്ത്യൻ സംഗീതവും ലോകമാകമാനം വ്യാപിച്ചു. ലോകത്ത് ഒരു സാംസ്‌കാരിക വിപ്ലവം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post