പത്തനംതിട്ട: ശബരിമലയിൽ നടവരവായ് ലഭിച്ച് സ്വർണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച. സ്വർണം സ്‌ട്രോങ് റൂമിലെത്തിക്കാൻ വൈകിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. സ്ഥലം മാറ്റം ലഭിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ സ്‌ട്രോങ് റൂമിന്റെ താക്കോൽ കൈമാറാതെ കൈവശം സൂക്ഷിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇക്കുറി ശബരിമലയിൽ 400 പവൻ സ്വർണമാണ് നടവരവായി ലഭിച്ചത്. ഇതിൽ 180 പവൻ സ്വർണം കൈകാര്യം ചെയ്യുന്നതിലായിരുന്നു വീഴ്ച. മകരവിളക്കിന് ശേഷം നടയടച്ച് ഒരാഴ്ച പിന്നിട്ടതിന് ശേഷം മാത്രമാണ് സ്വർണം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. നടവരവായി ലഭിച്ച സ്വർണവും വെള്ളിയും സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ തിരുവാഭരണം കമ്മീഷണർ ജി. ബൈജുവിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തിയത്.
ആരോപണം ഉയർന്ന 180 പവൻ സ്വർണം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ് ശാന്തകുമാർ, അസി. എക്‌സിക്യൂട്ടവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.എസ് ശാന്തകുമാർ, എസി. എക്‌സിക്യൂട്ടീവ് ഓഫീസർ എം.രവികുമാർ എന്നിവരാണ് സന്നിധാനത്ത് നിന്നും സ്‌ട്രോങ് റൂമിൽ എത്തിച്ചത്. നട അടച്ച ഉടനെ ഈ സ്വർണം സ്‌ട്രോങ് റൂമിൽ എത്തിക്കാതിരുന്നത് ഇവരുടെ വീഴ്ചയാണെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
അതേസമയം മകരവിളക്ക് തീർത്ഥാടനത്തിനിടെ സ്‌ട്രോങ് റൂമിന്റെ ചുമതലയുള്ള ക്ലർക്ക് കെഎസ്എഫ്ഇയിൽ ജോലി ലഭിച്ച് പോയിരുന്നു. താക്കോൽ ഇയാളുടെ പക്കലായിരുന്നു. സാധാരണയായി സ്‌ട്രോങ് റൂം പരിശോധിച്ച് സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കുകൾ കൃത്യമാണോയെന്ന് ഉറപ്പുവരുത്തണം. ഇതിലും വീഴ്ചവരുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post