ആദ്യമായാണ് തിരുനന്തിക്കര മഹാക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നത്. ക്ഷേത്രത്തെ പറ്റി ഒരുപാടു കേട്ട് മനസ്സിലാക്കിയിട്ടാണ് അവിടെയെത്തിയതും. തിരുവനന്തപുരത്ത് നിന്നും അതിരാവിലെ തന്നെ യാത്ര തുടങ്ങിയാൽ രണ്ട് – രണ്ടര മണിക്കൂറു കൊണ്ട് ക്ഷേത്രത്തിലെത്താം. ശ്രീപദ്മനാഭന്റെ മണ്ണിൽ നിന്നായതിനാൽ തമിഴ്നാട്ടിലേക്കുള്ള ഈ യാത്രയ്ക്ക് അധികം തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ല.
രാവിലെ തിരുവനന്തപുരം തമ്പാനൂരിൽ നിന്നും ഏഴരയ്ക്കാണ് തിരുനന്തിക്കരയ്ക്കുള്ള ബസ് പുറപ്പെടുന്നത്. ബസ്സ് യാത്ര അതും രാവിലെ, ഇഷ്ടമുള്ളവർക്ക് സുഖമുള്ളൊരു അനുഭവമാണ് .ബസ്സിന്റ വിൻഡോ സീറ്റ് തന്നെ കിട്ടിയതു കൊണ്ട് കൂടുതൽ സന്തോഷമായി.കന്യാകുമാരി ജില്ലയിലുള്ള കൽക്കുളം താലൂക്കിൽ തിരുനന്തിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലാം ശിവാലയ ക്ഷേത്രം കൂടിയാണിത്.
രാവിലെ യാത്ര തുടങ്ങിയാൽ നമ്മുടെ അമരവിള കഴിഞ്ഞാൽ പഴയ തിരുവിതാംകൂർ കാലത്തിന്റെ ഓർമ്മകൾ മനസ്സിൽ നിറയും. രാവിലെ ആയതിനാൽ ചെറിയ തണുപ്പും ചുറ്റുമുള്ള പ്രകൃതി ഭംഗിയും ആസ്വദിച്ചാണ് പോകുന്നത്. അങ്ങിനെ എട്ടരയോടെ ക്ഷേത്രത്തിന്റെ മുന്നിലെത്തി.
ക്ഷേത്രത്തിനു മുന്നിലൂടെയാണ് അതിമനോഹരമായ നന്തിയാർ ഒഴുകുന്നത്. ഈ ആറ് പോകുന്നത് പേച്ചിപ്പാറ ഡാമിലേക്കാണ്. നേരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. പ്രഭാത ശീവേലിക്കുള്ള സമയമായിരുന്നു.. പഴയ ആചാരഅനുഷ്ടാങ്ങളോട് കൂടിയ പൂജാരീതികൾ ആയാണ് തോന്നിയത്.. മഹാദേവന്റെ വിഗ്രഹത്തിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല .മഹാദേവനും പാർവതിദേവിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടെ നന്ദിക്കായി പ്രത്യേകം പൂജകളും പ്രത്യേക മണ്ഡപവും ഉണ്ട്. ഈ മഹാക്ഷേത്രത്തിനു ആയിരത്തിയഞ്ഞൂറു വർഷത്തെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു.
ഗുഹാക്ഷേത്രം
അകത്തു തൊഴുതു പുറത്തിറങ്ങുമ്പോൾ മുകളിൽ അൻപതിനോടടുത്ത് പടികൾ കാണ്ണാം. അവിടെയാണ് ഗുഹാക്ഷേത്രം. നിരവധി ഐതുഹ്യങ്ങളാണ് ഈ ഗുഹാക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളത്. പടികൾ കയറുവാൻ തുടങ്ങുമ്പോൾ തന്നെ ഇരുവശത്തുമായി നിരവധി കുരങ്ങുകളെ കാണാൻ കഴിയും. കയ്യിൽ ഒന്നുമില്ലാത്തതുകൊണ്ട് ഒരു പുച്ഛഭാവത്തോടെയാണ് എല്ലാവരുടേയും നോട്ടം. എന്തായാലും ആരും ഉപദ്രവകാരികളല്ല.
ഓരോ പടികൾ കയറുമ്പോഴും ചുറ്റിലും നന്തിയാറിന്റെ ശബ്ദവും കുരങ്ങുകളുടെ ഒച്ചയും പിന്നെ പേരറിയാത്ത കുറെ പക്ഷികളുടെ ഗാനവും ഒക്കെയായി പ്രഭാതം മനോഹരമായി. എത്ര സുന്ദരമായ ക്ഷേത്രവും പ്രകൃതിയും. മനോഹരമായ പാറയുടെ മുകളിൽ അതു തുരന്നാണ് ഈ ഗുഹാക്ഷേത്രം പണിതിരിക്കുന്നത്. അവിടെയും പടികളിൽ വാനരൻമാർ ഉറങ്ങുന്നുണ്ട്. ഇടയ്ക്ക് നമ്മളെ ഒന്ന് നോക്കും.. പിന്നെയും ഉറങ്ങും. ഇതെല്ലാം ക്യാമറയിൽ പകർത്തിയെടുത്തു.
ഈ ക്ഷേത്രത്തെപ്പറ്റിയും നിർമ്മാണത്തെപ്പറ്റിയും നിരവധി കഥകളും ഐതിഹ്യങ്ങളുമുണ്ട്.
വലിയ ഒറ്റ പാറ തുരന്നാണ് ഈ ഗുഹക്കുള്ളിൽ പ്രതിഷ്ഠകൾ തീർത്തിരിക്കുന്നത്. എത്രത്തോളം മനുഷ്യ പ്രയത്നം വേണ്ടി വന്നു കാണും ഈ നിർമ്മാണത്തിനെന്ന് നമ്മൾ അത്ഭുതം കൂറും . ആ കാലത്തിലൊന്നും ഇന്നത്തേതുപോലെ ഉപകരണങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ .ഈ ഗുഹാകവാടത്തിൽ നിന്നും ഒരു വശം വഴി മുകളിലേക്ക് നടക്കാം. ചെരിപ്പൊന്നും ഇടാതെ ചെടികൾക്കും കല്ലുകൾക്കും ഇടയിലൂടെയായിരുന്നു യാത്ര. അങ്ങനെ പാറയുടെ മുകളിൽ എത്തി. പറഞ്ഞറിയിക്കാൻ കഴിയുന്നതിനേക്കാൾ മനോഹരമായ അനുഭവം . അത്രയ്ക്കും സുന്ദരമാണിവിടം.
സിറ്റിയിൽ നിന്നും ഇടയ്ക്കൊക്കെ നമ്മുടെ പഴമയുടെയും കഥകളുടെയും ലോകത്തേക്ക് പോകാൻ തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ഇവിടെയെത്തണം. ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന ഈ മനോഹരമായ ദിവ്യതേജസ്സിനെ അറിയാൻ…. കുറച്ചു നേരം അവിടെ ഇരുന്നു. ഇവിടെയും പറയാൻ ഏറെയുണ്ട്… അടുത്തൊരു കുളമുണ്ട്. .അതിനടുത്തായി ഭഗവാൻ പരമശിവന്റെ പാദസ്പർശമേറ്റതെന്ന് വിശ്വസിക്കുന്ന പുണ്യ സ്ഥലവും കാണാൻ കഴിയും. അവിടെ വണങ്ങി താഴേക്ക് ഇറങ്ങി. പുണ്യഭൂമിക്ക് മനസ്സുകൊണ്ട് വന്ദനമർപ്പിച്ചു കൊണ്ട് താഴെയെത്തി.
താഴെ എത്തിയപ്പോൾ അവിടുത്തെ സെക്യൂരിറ്റി വന്നു. പേര് രവിചന്ദ്രൻ. ക്ഷേത്രത്തെപ്പറ്റിയുള്ള കഥകൾ അദ്ദേഹം പറഞ്ഞു തന്നു. ദിവസ വേതനമാണ് അദ്ദേഹത്തിന് .ഇപ്പൊൾ ഈ ഗുഹാക്ഷേത്രം കേന്ദ്രസർക്കാർ ആണ് നോക്കുന്നത്. അതുകൊണ്ട് തന്നെ അത്രയും സുരക്ഷിതമായാണ് ഈ ക്ഷേത്രവും പരിസരവും സംരക്ഷിക്കുന്നതും. പടികൾ കയറുമ്പോൾ തന്നെ മുന്നറിയിപ്പ് ഉണ്ട്. കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയും രണ്ടു വർഷത്തെ തടവും അനുഭവിക്കേണ്ടി വരുമെന്ന്..
ക്ഷേത്രം ഇപ്പോൾ കന്യാകുമാരി ദേവസ്വത്തിന്റെ കീഴിലാണ്. നന്ദീശ്വര സേവാസമിതിയാണ് ഇപ്പോൾ ക്ഷേത്ര ശുദ്ധീകരണവും അറ്റകുറ്റപ്പണികളും നടത്തുന്നത്. ക്ഷേത്രത്തിൽ നിന്ന് ഇറങ്ങാൻ നേരം ഒരു കുട്ടിക്കുരങ്ങൻ വന്ന് കൈ നീട്ടി. കയ്യിൽ ഒന്നുമില്ലാതെ നിന്ന് വിഷമിച്ചപ്പോൾ സെക്യൂരിറ്റി രക്ഷകനായി. ക്ഷേത്രത്തിലെ പായിസം കൊണ്ടു തന്നു. അതിലൽപ്പം ആ കുട്ടിക്കുരങ്ങനും നൽകി സന്തോഷത്തോടെ പടിയിറങ്ങി.
ശംഭോ മഹാദേവ
ഓം നമഃ ശിവായ
ദർശനസമയം
രാവിലെ അഞ്ചു മുതൽ പത്തു വരേയും
വൈകുന്നേരം അഞ്ചരമുതൽ എട്ടുവരെയും ആണ്.
എല്ലാ വർഷവും ശിവരാത്രി സമയത്താണ് ഇവിടെ ഉത്സവം. അതു കൂടാതെ എല്ലാ മാസവും തിരുവാതിര നാളിലും വിശേഷ പൂജകൾ ഉണ്ടായിരിക്കും…ശിവാലയ ഓട്ടത്തിലെ നാലാമത്തെ ശിവക്ഷേത്രമാണിത്. ആ ദിവസം അനേകം ഭക്തർ കാൽ നടയായി ഇവിടെയെത്തുന്നു..
Discussion about this post