മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ദുരന്തത്തിൽ കൂടുതൽ അറസ്റ്റ്. ബോട്ടിലെ സഹായികളായ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ ബോട്ട് ഉടമയുൾപ്പെടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ബോട്ടിലെ സഹായികളായ അപ്പു, അനി, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രിയോടെയായിരുന്നു ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
ബോട്ടുടമ നാസർ, സ്രാങ്ക് ദിനേശൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായ രണ്ട് പേർ. താനൂരിൽ നിന്നാണ് ദിനേശനെ പോലീസ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത ഇയാളെ നിലവിൽ തിരൂർ സബ് ജയിലിൽ ആണ് പാർപ്പിച്ചിരിക്കുന്നത്. ഇയാൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
22 പേരെ മാത്രം കയറ്റാൻ കഴിയുന്ന ബോട്ടിൽ 37 പേരെ കയറ്റിയതാണ് വൻ ദുരന്തത്തിന് കാരണം ആയത്. ബോട്ടിന്റെ ഡക്കിൽ പോലും ആളുകളെ കയറ്റി. മാനദണ്ഡങ്ങൾ ഒന്നും തന്നെ ശരിയായി പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണം ആയത്. ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല.
Discussion about this post