മുംബൈ: ശിവസേനയെന്ന പേരും പാർട്ടി ചിഹ്നവും ഏകനാഥ് ഷിൻഡെ പക്ഷത്തിന് നൽതിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെ സുപ്രീംകോടതിയിൽ ഹർജി നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശിവസേന എന്ന പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന്റേതാണെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
പേരും ചിഹ്നവും തങ്ങളുടേത് ആണെന്നും, അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഈ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ ഹർജി പരിഗണിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് പിന്നാലെ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചിരുന്നു. അതേസമയം ഹർജിയ്‌ക്കെതിരെ ഷിൻഡെ പക്ഷവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ശിവസേനയുടെ നിലവിലുള്ള ഭരണഘടന ജനാധിപത്യ വിരുദ്ധമാണെന്നും, നിലവിലെ നേതാക്കൾ പാർട്ടിയെ നയിക്കാൻ യോഗ്യരല്ലെന്നുമുള്ള നിരീക്ഷണത്തെ തുടർന്നായിരുന്നു പേരും ചിഹ്നവും ഏകനാഥ് ഷിൻഡെ പക്ഷത്തിന് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. കോൺഗ്രസുമായുള്ള ശിവസേന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഷിൻഡെയുൾപ്പെടെയുള്ള എംഎൽഎമാരിൽ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഇതോടെയായിരുന്നു പാർട്ടി രണ്ടായി പിളർന്നത്. ഇതിന് പിന്നാലെയായിരുന്നു പേരും ചിഹ്നവും ആവശ്യപ്പെട്ടുള്ള തർക്കം കോടതിയിൽ എത്തിയത്.
Discussion about this post