ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദ്വിദിന സന്ദർശനത്തിനായി വരാണാസിയിൽ എത്തിയതിന് പിന്നാലെയാണ് അദ്ദേഹം രാമജന്മഭൂമിയും സന്ദർശിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അടുത്ത വർഷം ജനുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറന്ന് കൊടുക്കാനാണ് നിലവിലെ തീരുമാനം.
ശനിയാഴ്ച കാശിയിൽ എത്തിയ അദ്ദേഹം ഹെലികോപ്റ്ററിലാണ് ഞായറാഴ്ച രാവിലെ അയോദ്ധ്യയിൽ എത്തിയത്. അയോദ്ധ്യ രാമകഥ ഹെലിപാഡിൽ വന്നിറങ്ങിയ അദ്ദേഹത്തെ ട്രസ്റ്റ് അധികൃതർ മൊമന്റോ നൽകി സ്വാഗതം ചെയ്തു. ഉച്ചവരെ അദ്ദേഹം ക്ഷേത്രത്തിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു.
രാവിലെ അയോദ്ധ്യയിൽ എത്തിയ അദ്ദേഹം ആദ്യം രാം ലല്ല ദർശിച്ചു. ഇതിന് ശേഷം ഹനുമാൻഗരി ക്ഷേത്രത്തിലും ദർശനം നടത്തി. ഇതിന് ശേഷമാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ട്രസ്റ്റ് അധികൃതരിൽ നിന്നും ചോദിച്ചറിഞ്ഞത്. ക്ഷേത്രത്തിൽ നിർമ്മാണ ജോലികളിൽ മുഴുകിയിരിക്കുന്ന തൊഴിലാളികളുടെ ക്ഷേമവും അദ്ദേഹം അന്വേഷിച്ചു.
നിലവിൽ ക്ഷേത്രത്തിന്റെ 70 ശതമാനം നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ഇതിന് ശേഷം അടുത്ത ജനുവരിയിൽ രാം ലല്ലയുടെ പ്രതിഷ്ഠാ കർമ്മം പ്രധാനമന്ത്രി നിർവ്വഹിക്കും. ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയ ശേഷം ആയിരിക്കും മറ്റ് നിർമ്മാണ ജോലികൾ ആരംഭിക്കുക.










