ഇടുക്കി: വാഗമണ്ണിലെ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടതായി പരാതി. വാഗാലാന്റ് എന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിലാണ് പുഴുവിനെ കിട്ടിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക വിഷമതകൾ നേരിട്ടതോടെ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ വിദ്യാർത്ഥികളുടെ സംഘത്തിനാണ് പുഴുവിനെ ലഭിച്ചത്. പലഹാരത്തിന് കറിയായി മുട്ടക്കറിയാണ് വാങ്ങിയത്. ഇതിൽ നിന്നും രണ്ട് വിദ്യാർത്ഥികൾക്കാണ് പുഴുവിനെ കിട്ടിയത്. ഉടനെ അദ്ധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. അദ്ധ്യാപകർ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെയും അറിയിച്ചു.
ഇതിനിടെ വിദ്യാർത്ഥികൾക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഹോട്ടൽ പരിശോധിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായതോടെ അടച്ച് പൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് ഗ്ലോബൽ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നിന്നും എത്തിയ 90 ഓളം വിദ്യാർത്ഥികളാണ് വാഗാലാന്റിൽ നിന്നും ഭക്ഷണം കഴിച്ചത്.
Discussion about this post