ശ്രീനഗർ: രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്ലാസ്റ്റിക് മുക്തമായി ഒരു ഗ്രാമം. അനന്തനാഗിലെ സാദിവാര ഗ്രാമമാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതിന് പിന്നാലെ മാലിന്യമുക്തമായത്. ഇതോ തുടർന്ന് സാദിവാര ഗ്രാമത്തെ പ്ലാസ്റ്റിക് മുക്ത ഗ്രാമമായി അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ പ്രഖ്യാപിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പകരം സ്വർണം നൽകുന്ന ”പ്ലാസ്റ്റിക് നൽകൂ സ്വർണം എടുക്കൂ’ എന്ന പദ്ധതിയ്ക്ക് ആയിരുന്നു ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്. ഫെബ്രുവരി ആദ്യവാരം പരീക്ഷണാർത്ഥം ആരംഭിച്ച പദ്ധതിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി. ഇതോടെയായിരുന്നു വെറും 15 ദിവസത്തിനുള്ളിൽ ഗ്രാമം പ്ലാസ്റ്റിക് മുക്തമായത്.
20 ക്വിന്റൽ പ്ലാസ്റ്റിക് നൽകുന്നവർക്കാണ് സ്വർണം സമ്മാനമായി നൽകുക. ഇതോടെ ആളുകൾ വീടുകളിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പഞ്ചായത്തിൽ എത്തിക്കാൻ തുടങ്ങി. 20 ക്വിന്റൽ തികയ്ക്കാൻ ഒരു പ്ലാസ്റ്റിക് ശേഖരം ആവശ്യമായി വന്നു. ഇതോടെ ആളുകൾ വഴിയരികിലും ജലാശയങ്ങളിലും നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. ഇതോടെ ജലാശയങ്ങളും റോഡുകളും പ്ലാസ്റ്റിക് മാലിന്യ മുക്തമായി.
പദ്ധതിയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് അഭിഭാഷകനും സാദിവാര ഗ്രാമമുഖ്യനുമായ ഫാറൂഖ് അഹമ്മദ് ഖാനി പറഞ്ഞു. ഉടൻ തന്നെ സാദിവാര ഗ്രീൻ വില്ലേജ് ആയി മാറും. ഗ്രാമത്തിൽ മാത്രമല്ല ജില്ലയൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കാൻ ശ്രമിക്കും. കശ്മീരിൽ നിന്നും ആരംഭിച്ച പദ്ധതി നമുക്ക് കന്യാകുമാരിയിൽ അവസാനിപ്പിക്കാം. ഇപ്പോൾ ഗ്രാമത്തിലുള്ള ജലസ്രോതസ്സുകളെല്ലാം ഇപ്പോൾ ശുദ്ധമാണ്. ഇവിടെ അടിഞ്ഞു കിടന്നിരുന്ന പ്ലാസ്റ്റിക്കെല്ലാം സംസ്‌കരിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പദ്ധതി വൻ വിജയം ആയതിനാൽ പദ്ധതി മറ്റ് ഗ്രാമപഞ്ചായത്തുകളും ആവിഷ്‌കരിക്കാനുള്ള നീക്കത്തിലാണ്.
Discussion about this post