കൊല്ലം: രജിസ്റ്റർ വിവാഹത്തിന് എത്താതെ വരൻ ചതിച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. കടയ്ക്കൽ സ്വദേശി ധന്യ (23) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയായിരുന്നു വീട്ടിലെ കിടപ്പു മുറിയിലെ കുളിമുറിയിൽ ധന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ചയായിരുന്നു ധന്യയും കാമുകനും അഞ്ചൽ സ്വദേശിയുമായ അഖിലുമായുള്ള രജിസ്റ്റർ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ മുഹൂർത്ത സമയം കഴിഞ്ഞും അഖിലും കുടുംബക്കാരും എത്തിയില്ല. ഇതോടെ താൻ ചതിക്കപ്പെടുകയാണെന്ന് ധന്യയ്ക്ക് വ്യക്തമാകുകയായിരുന്നു. ധന്യ അഖിലിനെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ധന്യയും കുടുംബക്കാരും വീട്ടിലേക്ക് മടങ്ങി.
രാത്രി ഉറങ്ങാൻ കിടന്ന ധന്യയെ രാവിലെ ഏറെ നേരം കഴിഞ്ഞും കണ്ടില്ല. ഇതോടെ വീട്ടുകാർ മുറിയിൽ കയറി നോക്കുകയായിരുന്നു. ഉടനെ ധന്യയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഇക്കഴിഞ്ഞ 15 ന് ധന്യയെ വീട്ടിൽ നിന്നും കാണാതെ ആയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അഖിലിനൊപ്പം കണ്ടെത്തുകയായിരുന്നു. അഖിലിനൊപ്പം ജീവിച്ചാൽ മതിയെന്ന് ആയിരുന്നു ധന്യ പോലീസുകാരോട് പറഞ്ഞത്.ഇതോടെ വീട്ടുകാർ സംസാരിച്ച് വ്യാഴാഴ്ച രജിസ്റ്റർ വിവാഹം നടത്താമെന്ന ധാരണയിൽ എത്തി. ഇതേ തുടർന്നായിരുന്നു ഇട്ടിവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടന്നത്.
ഒരു വർഷം മുൻപായിരുന്നു ധന്യയും അഖിലും പ്രണയിക്കാൻ ആരംഭിച്ചത്. ധന്യയുടെ മരണത്തിന് പിന്നാലെ അഖിൽ ഒളിവിലാണ്. അഖിലിനായി തിരച്ചിൽ ആരംഭിച്ചു.
Discussion about this post