തിരുവനന്തപുരം: പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഇടത് സര്‍ക്കാരിന്റെ പുതിയ പടനീക്കം മുന്‍ ചീഫ് സെക്രട്ടറിമാരുടെ വിശ്വാസ്യതാ സര്‍ട്ടിഫിക്കറ്റ് അവഗണിച്ച്. സെന്‍കുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണെന്നു കുറ്റപ്പെടുത്തി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി അദ്ദേഹത്തെ നിയമിക്കരുതെന്നു കേന്ദ്രത്തെ അറിയിക്കാനാണു കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗ തീരുമാനം.
2016 ഓഗസ്റ്റില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് നല്കിയ സര്‍ട്ടിഫിക്കറ്റില്‍ മികച്ച വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനാണ് സെന്കുമാറെന്നു സാക്ഷ്യപ്പെടുത്തിയതാണ്. അഴിമതി ആരോപണത്തിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ച കുറിപ്പില്‍ പലവിധ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണു സെന്‍കുമാറെന്നും അവ അന്വേഷണത്തിന്റെയോ പരിശോധനയുടെയോ വിവിധ ഘട്ടത്തിലാണെന്നും പറയുന്നു. ഒരേ സര്‍ക്കാര്‍ മാസങ്ങളുടെ ഇടവേളയില്‍ ഒരു ഉദ്യോഗസ്ഥനെതിരെ പരസ്പര വിരുദ്ധ നിലപാട് എങ്ങനെ കൈക്കൊള്ളുമെന്ന ചോദ്യമുയര്‍ത്തുന്നതാണ് ഈ വൈരുധ്യം. ചീഫ് സെക്രട്ടറിയുടെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണല്‍ അംഗത്വത്തിനു സെന്‍കുമാര്‍ അപേക്ഷിച്ചതും.
അതിന് ഏതാനും മാസം മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാനനാളില്‍ അന്നത്തെ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തിയും ഇദ്ദേഹം മികച്ച ഉദ്യോഗസ്ഥനെന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ ഡിജിപിമാരുടെ എം പാനല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷിക്കാനായിരുന്നു ആ സര്‍ട്ടിഫിക്കറ്റ് . ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സമിതി ട്രൈബ്യൂണല്‍ അംഗ തിരഞ്ഞെടുപ്പു നടത്തുമ്പോള്‍ അവിടെ സര്‍ക്കാര്‍ പ്രതിനിധിയായിരുന്ന ചീഫ് സെക്രട്ടറി സെന്‍കുമാറിനെതിരെ ഒരു ആക്ഷേപവും ഉന്നയിച്ചിരുന്നില്ല. അന്നൊന്നും ഇല്ലാത്ത പരാതിയാണ് സുപ്രീം കോടതി വിധിക്കു ശേഷം സര്‍ക്കാരിന്. മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തെയും സമിതി തിരഞ്ഞെടുത്തിട്ടുണ്ട്. ട്രൈബ്യൂണലില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഈ പട്ടിക തിരുത്താനോ പുതിയ തിരഞ്ഞെടുപ്പു നടത്താനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ഹൈക്കോടതി ചീഫ് ജസ്റ്റീസും ഗവര്‍ണറും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
അതിനാലാണ് അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം ഉപയോഗിച്ചു കേന്ദ്രത്തിനുള്ള കത്തില്‍ സെന്‍കുമാറിനെതിരെ പ്രതികൂല പരാമര്‍ശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ സര്‍ക്കാരും സെന്‍കുമാറും തമ്മിലെ ഭിന്നത മൂര്‍ച്ഛിക്കും. എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹം മറ്റു നടപടികളിലേക്കൊന്നും ഉടന്‍ കടക്കില്ലെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.
Discussion about this post