ഉത്തര്‍ പ്രദേശില്‍ നിക്കാഹ്-ഹലാലയ്ക്ക് ശേഷം ഭാര്യ പ്രസവിച്ച കുട്ടി തന്റെ പിതാവിന്റേതെന്ന് ഭര്‍ത്താവിന് സംശയമുള്ളതിനാല്‍ ഭാര്യയെ സ്വീകരിക്കാന്‍ തയ്യാറായില്ല.
സംഭവത്തിനിരയായ സ്ത്രീ 2015ല്‍ സംഭലില്‍ വെച്ചായിരുന്നു വിവാഹിതയായത്. സ്ത്രീധനം വേണ്ടത്ര കൊണ്ടുവന്നില്ലായെന്ന് കാരണത്താല്‍ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ഫോണിലൂടെ മുത്തലാഖ് ചോല്ലുകയായിരുന്നു. ശേഷം കുടുംബത്തിലെ മുതര്‍ന്നവര്‍ ചേര്‍ന്ന് ഭര്‍ത്താവിനെക്കൊണ്ട് ഭാര്യയെ തിരിച്ച് സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യയെ തിരിച്ച് സ്വീകരിക്കണമെങ്കില്‍ ഭാര്യ തന്റെ അച്ഛനുമായി നിക്കാഹ്-ഹലാല ചെയ്യണമെന്ന നിബന്ധന മുന്നോട്ട് വെക്കുകയായിരുന്നു ഭര്‍ത്താവ്.
നിര്‍ബന്ധത്തിന് വഴങ്ങിയ ഭാര്യ 2016, ഡിസംബര്‍ 24ന് ഭര്‍ത്താവിന്റെ പിതാവുമായി നിക്കാഹ് നടത്തി. അടുത്ത ദിവസം മുത്തലാഖ് ചൊല്ലുന്നതിന് മുമ്പ് പിതാവ് അവസരം മുതലെടുത്തെന്നും ഭാര്യ വ്യക്തമാക്കുന്നു. ഇസ്ലാമിക നിയമമനുസരിച്ച് മൂന്ന് മാസവും പത്ത് ദിവസവും നീണ്ട് നില്ക്കുന്ന ‘ഇദ്ദത്’ കഴിഞ്ഞിട്ടെ ആദ്യ ഭര്‍ത്താവിനെ കല്ല്യാണം കഴിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഇദ്ദത്തിനിടയില് വെച്ച് ആദ്യ ഭര്‍ത്താവ് താനുമായി ബലമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും ഭാര്യ വ്യക്തമാക്കി. ഇതിലാണ് അവര്‍ ഗര്‍ഭിണിയായതെന്നും ഭാര്യ പറഞ്ഞു. തുടര്‍ന്ന് 2017, ഏപ്രില്‍ 5ന് ഭര്‍ത്താവ് അവരെ വീണ്ടും കല്ല്യാണം കഴിച്ചു.
ഭാര്യ ഗര്‍ഭിണിയായ വിവരം അറിഞ്ഞ ഭര്‍ത്താവ് ഗര്‍ഭ നിരോധനം നടത്താന്‍ പ്രേരിപ്പിച്ചു. കുഞ്ഞ് തന്റെ പിതാവിന്റെയാണെന്ന് ഭര്‍ത്താവിന് സംശയമുണ്ടായിരുന്നത് കൊണ്ടാണിത്. ഭാര്യ വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് അവരെ തല്ലിയെന്നും മുറിക്കുള്ളില്‍ ഭക്ഷണം നല്‍കാതെ പൂട്ടിയിട്ടെന്നും ഭാര്യ പറഞ്ഞു. തുടര്‍ന്ന് നഖാസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് ശേഷമാണ് അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചത്.
പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഭാര്യയെ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം മാത്രമായിരുന്നു പോലീസ് ഭര്‍ത്താവിനെ വിട്ടയച്ചത്. ഇതിനിടെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിനെ ഡി.എന്‍.എ ടെസ്റ്റിന് വിധേയമാക്കാന്‍ താന്‍ തയ്യാറാണെന്ന് ഭാര്യ വ്യക്തമാക്കി. കുഞ്ഞ് തന്റെ ഭര്ത്താവിന്റെയല്ല എന്ന് തെളിഞ്ഞാല്‍ താന്‍ ശിക്ഷയനുഭവിക്കാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ‘മേരാ ഹഖ്’ എന്ന ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണും കേന്ദ്ര മന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വിയുടെ സഹോദരിയുമായ ഫര്‍ഹത് നഖ്വി സുപ്രീം കോടതിയെ സമീപിച്ച് ഇരയുടെ നീതിയ്ക്ക് വേണ്ടി പോരാടുമെന്ന് അറിയിച്ചു.
Discussion about this post