കൊച്ചി അടക്കമുള്ള തീരനഗരങ്ങളെ കടൽ വിഴുങ്ങുമെന്ന് ഐക്യരാഷ്ട്ര സംഘടന. കാലാവസ്ഥാമാറ്റം നിരീക്ഷിക്കാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഐപിസിസി (ഇന്റർഗവേണ്‍മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്) എന്ന സംഘടന ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കടൽ കവരുമെന്ന് ഉറപ്പായ ലോകത്തിലെ തീര നഗരങ്ങളുടെ പട്ടികയിലുള്ള കൊച്ചിയിൽ പ്രത്യാഘാതങ്ങൾ മുൻപ് കണക്കു കൂട്ടിയതിലും വളരെ കൂടുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ആഗോളതാപനം ഈ നിലയിൽ തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിനിപ്പുറം തന്നെ അതു സംഭവിച്ചേക്കുമെന്നാണ് ഐപിസിസി വിലയിരുത്തൽ. ഇതോടൊപ്പം 2050ഓടെ കേരളത്തിലെ പല തീരമേഖലകളും വെള്ളത്തിനടിയിലാകുമെന്ന് അമേരിക്കയിൽ പ്രവർത്തിക്കുന്ന ക്ലൈമറ്റ് സെന്റർ എന്ന സ്ഥാപനത്തിന്റെ പുതിയ പഠനത്തിലും പുറത്തുവന്നിരിക്കുന്നു.ആഗോളതാപനത്തിന്റെ തോതിലെ ഏറ്റക്കുറവുകൾക്കനുസരിച്ച്, അറബിക്കടൽ നമ്മുടെ മുറ്റത്തെത്തുന്നതു 2050-ന് മുൻപോ പിൻപോ എന്നതു മാത്രമേ ഇനി അറിയാനുള്ളൂ. 1300 പേജുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് തയാറാക്കിയത് 36 രാജ്യങ്ങളിൽനിന്നുള്ള 150 ശാസ്ത്രജ്ഞന്മാർ ചേർന്നാണ്.
കൊച്ചിയിലെ കടൽ നിരപ്പ് ഉയരുന്നതിനിടെ പ്രത്യാഘാതങ്ങളുടെ പഠനം ആദ്യം പുറത്തുവന്നതു രണ്ടു പതിറ്റാണ്ടോളം മുൻപാണ്. രണ്ടായിരത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ചീഫ് സയന്റിസ്റ്റ് ഡോ. പി.കെ.ദിനേശ്കുമാർ ഈ പഠനം നടത്തി. കാലാവസ്ഥാമാറ്റം മൂലമുള്ള കടൽനിരപ്പ് ഉയരൽ കൊച്ചിയെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു പഠന വിഷയം. പഠനത്തിൽ പതിരില്ലായിരുന്നു എന്നു തെളിയിക്കുകയാണു കൊച്ചിയെ പ്രതിസന്ധിയിലാഴ്ത്തി അടുത്തിടെയുണ്ടായ സംഭവങ്ങൾ.
ഒക്ടോബർ 21 ഉപതിരഞ്ഞെടുപ്പ് ദിവസം കൊച്ചി നഗരവാസികൾക്കു നരകയാതനയുടേതായിരുന്നു.
ഒറ്റരാത്രിയിലെ മഴ കൊണ്ട് കൊച്ചിക്കാർ അരയ്ക്കൊപ്പം വെള്ളത്തിൽ മുങ്ങി. വെള്ളത്തിൽപ്പെട്ടു നിന്നു പോയതും തകരാറിലായതുമായ വാഹനങ്ങളും അപകടങ്ങളും ഒട്ടേറെ. അതിതീവ്രമഴ ചിലയിടങ്ങളില്‍ മാത്രം വലിയ അളവില്‍ ലഭിക്കുന്നതും ആഗോളതാപനത്തിന്റെ സൃഷ്ടിയാണ്.
കഴിഞ്ഞ വർഷവും ഇതിന്റെ കാഠിന്യം നമ്മൾ അനുഭവിച്ചു. 2018ലെ മഹാപ്രളയത്തിൽപ്പോലും വെള്ളം കയറാത്ത, ദുരിതാശ്വാസക്യാംപുകൾ പ്രവർത്തിച്ചിരുന്ന സ്കൂളുകളിൽപോലും കൊച്ചിയിൽ ഒറ്റ രാത്രി കൊണ്ട് വെള്ളം കയറി. അതായതു പ്രളയകാലത്തുണ്ടായതിനേക്കാളും പല മടങ്ങു മഴ ഒറ്റ രാത്രികൊണ്ട് ഈ പ്രദേശത്തു പെയ്തു എന്നു ചുരുക്കം.
ഇതുവരെയുണ്ടായത് കിഴക്കുനിന്നുള്ള പ്രളയമാണെങ്കില്‍ ഇനി നമ്മെ കാത്തിരിക്കുന്നത് പടിഞ്ഞാറുനിന്നു പടി കയറി വരുന്ന പ്രളയങ്ങൾ ആകുമെന്ന് ഡോ.ദിനേശ് പറയുന്നു. അങ്ങനെയെങ്കിൽ വീണ്ടുമൊരു പ്രളയത്തിൽനിന്നു കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞ പ്രളയത്തിലെ രക്ഷകരായ കടലിന്റെ മക്കളും ഉണ്ടായേക്കില്ല. അറബിക്കടലിൽ് ഈയിടെയായി രൂപപ്പെടുന്ന ചുഴലിക്കാറ്റുകളാണ് കാലാവസ്ഥ മാറ്റത്തിന്റെ വേറൊരു സൂചന.
നൂറ്റാണ്ടുകളായി ചുഴലിക്കാറ്റുകളും അറബിക്കടലും തമ്മിലുണ്ടായിരുന്ന അപരിചിതത്വം പതിയെ ഇല്ലാതാവുകയാണ്. ബംഗാൾ ഉൾക്കടലിലേതു പോലെ തന്നെ അറബിക്കടലിലും ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു. ഇത്തരം ചുഴലിക്കാറ്റുകള്‍ 10 വര്‍ഷംകൊണ്ടു പതിന്മടങ്ങായി വര്‍ധിച്ചുവെന്നാണു കണക്കുകൾ. ഒരാഴ്ചയ്ക്കിടെ ‘ക്യാർ്’ എന്ന പേരിലും ‘മഹ’ എന്നപേരിലും രണ്ടെണ്ണം എത്തി. ശാസ്ത്രഞ്ജരുടെ നിരീക്ഷണം ഉള്‍ക്കൊണ്ടാല്‍ മഴ കൊണ്ടുവരുന്ന കാറ്റിന് അടുത്തിടെയായി ഭ്രാന്തുപിടിച്ച അവസ്ഥയാണ്.
കൊച്ചിക്കു മുൻപേ ഒരു പൊട്ടുപോലും അവശേഷിപ്പിക്കാതെ മറയുന്നതു ലക്ഷദ്വീപെന്ന പവിഴദ്വീപാകും. മുംബൈ, കൊൽക്കത്ത, ചൈനയിലെ ഷാങ്ഹായി, ഈജിപ്തിലെ അലക്സാന്‍ഡ്രിയ, ദക്ഷിണ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ആഗോളതാപനം നേരിടാൻ് കാർബൺ ഡൈഓക്സൈഡിന്റെ അളവു കുറയ്ക്കുന്നതിനുള്ള നടപടികൾ ചർച്ചയിലും രാജ്യങ്ങൾ തമ്മിലുള്ള ചെളിവാരിയെറിയലിലും ഒതുങ്ങുകയാണ്.
Discussion about this post