അയോധ്യ കേസിലെ അന്തിമ വിധി സുപ്രീംകോടതി വരാനിരിക്കെ രാജ്യത്ത് സമാധനാന്തരീക്ഷം കാത്തു സൂക്ഷിക്കാൻ ശ്രമിക്കണമെന്ന് ആർഎസ്എസ് നേതൃത്വം കീഴ്ഘടകങ്ങളോട് നിർദേശിച്ചു. ഡൽഹിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അധ്യക്ഷതയിൽ ചേർന്ന ആർഎസ്എസ് നേതൃയോഗം അയോധ്യയിലെ വിധി എന്തായാലും രാജ്യത്തെ സമുദായിക സൗഹാർദ്ദത്തേയും പൊതു അന്തരീക്ഷത്തേയും ബാധിക്കാതെ സൂക്ഷിക്കണമെന്ന് പൊതുവികാരമാണ് പങ്കുവച്ചത്.
വിധി ഏതു രീതിയാലും പ്രവർത്തകരെ കർശനമായി നിയന്ത്രിക്കാനും ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കാത്ത തരത്തിൽ മുന്നോട്ട് നീങ്ങാനും യോഗത്തിൽ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ബിജെപി-ആർഎസ്എസ് നേതൃത്വം സജീവമായി ഇടപെടും. അയോധ്യ കേസിലെ വിധി രാജ്യത്തെ പൗരന്മാരില് സമ്മിശ്ര പ്രതികരണം സൃഷ്ടിക്കുമെങ്കിലും എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും ഇതരസമുദായങ്ങളുടെ വികാരത്തെ ആരും ഹനിക്കാൻ ശ്രമിക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.
ആർഎസ്എസിന്റെ മുതിർന്ന നേതാക്കളായ സുരേഷ് ഭയ്യാജി, ദത്താത്രേയ ഹൊസബല്ലെ, മന്മോഹൻ വൈദ്യ, വിഎച്ച്പി നേതാക്കളായ ജസ്റ്റിസ് വിഎസ് കൊക്കജെ, അലോക് കുമാർ എന്നിവർ ചർച്ചകളിൽ പങ്കുചേർന്നു.
ബുധനാഴ്ച ആരംഭിച്ച യോഗത്തിന്റെ ആദ്യദിനത്തിൽ അഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായും പങ്കെടുത്തു. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ മൂന്ന് ദിവസവും യോഗത്തില്‍ സംബന്ധിച്ചു. ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികളും ഭാവിപരിപാടികളും ബിജെപി നേതൃത്വം യോഗത്തിൽ് ആർഎസ്എസിനെ ധരിപ്പിച്ചു. പൗരത്വ രജിസ്റ്ററും ചർച്ചയായി.
Discussion about this post