ഡല്‍ഹി : ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ (എന്‍എസ്എ) തമ്മിലുള്ള ചര്‍ച്ചയില്‍ നിന്നു പാക്കിസ്ഥാന് പിന്മാറി. കശ്മീര്‍ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്താന്‍ പാടില്ലെന്നും ഇന്ത്യാ-പാക്ക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം. ചര്‍ച്ചയ്ക്കായി ഇന്ത്യ ഉപാധികള്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞാണ് പാക്കിസ്ഥാന്റെ നടപടി.
ചര്‍ച്ച സംബന്ധിച്ച് ഇന്ത്യയുടെ നിലപാടിനോടുള്ള പ്രതികരണം ഇന്നലെ അര്‍ധരാത്രിക്കകം നല്കാന് സുഷമ ആവശ്യപ്പെട്ടിരുന്നു. രാത്രി ഒന്‍പതു മണിയോടെയാണ് പാക്കിസ്ഥാന് പിന്മാറ്റം അറിയിച്ചത്.കശ്മീര്‍ വിഘടനവാദികളായ ഹുറിയത് നേതാക്കളുമായി ചര്‍ച്ച നടത്താനുള്ള നീക്കം പാക്കിസ്ഥാന് ഉപേക്ഷിച്ചില്ലെങ്കില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച സാധ്യമല്ലെന്നു സുഷമാ സ്വരാജ് നിലപാടു വ്യക്തമാക്കിയിരുന്നു.
ഭീകരവാദം ഒഴികെയുള്ള വിഷയങ്ങളൊന്നും എന്‍എസ്എ ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്നും സുഷമ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നു പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇസ്ലാമാബാദില് നടത്തിയ മാധ്യമ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനു മറുപടി നല്‍കുകയായിരുന്നു സുഷമ.
ഹുറീയത്തിനെ ചര്‍ച്ചകളുടെ ഭാഗമാക്കാനുള്ള പാക്ക് നീക്കം ഷിംല കരാറിനു വിരുദ്ധമാണെന്നു സുഷമ പറഞ്ഞു. ഇന്ത്യാ – പാക്ക് ചര്‍ച്ചകളില്‍ മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്താനാകില്ലെന്ന ഷിംല കരാര്‍ മാനിക്കാന്‍ പാക്കിസ്ഥാനു ബാധ്യതയുണ്ട്. സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലെത്തിയ കശ്മീര്‍ വിഘടനവാദി നേതാക്കളായ ഷാബിര്‍ ഷാ, മുഹമ്മദ് അബ്ദുല്ല താരി, സമീര്‍ അഹമ്മദ് ഷെയ്ഖ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കിയിരുന്നു.
കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ധാരണയെന്ന സര്‍താജ് അസീസിന്റെ വാദം സുഷമ ഖണ്ഡിച്ചു.റഷ്യയിലെ ഉഫയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും രേഖാമൂലമുണ്ടാക്കിയ ധാരണയനുസരിച്ചു നടത്തേണ്ട മൂന്നു ചര്‍ച്ചകളില്‍ എന്‍എസ്എ തല ചര്‍ച്ചയില്‍ ഭീകരവാദമായിരിക്കും വിഷയമെന്നു വ്യക്തമാക്കിയിരുന്നു.
ഉഭയകക്ഷി സമഗ്ര ചര്‍ച്ചകള്‍ക്കായി അന്തരീക്ഷമൊരുക്കാന്‍ പ്രാഥമികമായി മൂന്നു ചര്‍ച്ചകള്‍ നടത്താനായിരുന്നു തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും സര്‍താജ് അസീസും തമ്മിലുള്ള ചര്‍ച്ചയ്ക്കു പുറമേ അതിര്‍ത്തി സമാധാന വിഷയത്തില്‍ ബിഎസ്എഫിന്റെയും പാക്ക് അതിര്‍ത്തി രക്ഷാ സേനയായ റേഞ്ചേഴ്സിന്റെയും ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ കുറിച്ചു മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലും ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നു.
കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉഭയകക്ഷി സമഗ്ര ചര്‍ച്ചകളില്‍ മാത്രമേ ഉള്‍പ്പെടുകയുള്ളുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
ഉഫയിലുണ്ടാക്കിയ ധാരണ അട്ടിമറിക്കാനും ഭീകരവാദത്തെ കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാനും പാക്കിസ്ഥാന് ആസൂത്രിത ശ്രമങ്ങള്‍ നടത്തിവരികയായിരുന്നെന്നും സുഷമ ആരോപിച്ചു. എന്‍എസ്എ തല ചര്‍ച്ച ഉപേക്ഷിക്കാന്‍ ഇന്ത്യയ്ക്കകത്തു നിന്നു തന്നെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന നടപടികളാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായത്.
ഉഫ കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യാ -പാക്ക് അതിര്‍ത്തിയില്‍ 91 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു.
ഗുര്‍ദാസ്പുരിലും ഉധംപൂരിലുമുണ്ടായ ഭീകരാക്രമണങ്ങളും ചര്‍ച്ച അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഹുറീയത് നേതാക്കളെ കാണുമെന്നുമുള്ള നിലപാടുകളും ചര്‍ച്ച ഒഴിവാക്കാനുള്ള തന്ത്രമാണ്.
ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ പാക്ക് സഹായത്തോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഏറെ തെളിവുകള്‍ ഇന്ത്യയ്ക്ക് അവതരിപ്പിക്കാനുണ്ടെന്നു ബോധ്യമുള്ളതിനാലാണ് ചര്‍ച്ചയില്‍ നിന്നു പാക്കിസ്ഥാന് ഒളിച്ചോടുന്നത്.
ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ പാക്കിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനു തെളിവുകളുണ്ടെന്ന സര്‍താജ് അസീസിന്റെ വാദം ഗൗരവത്തോടെയെടുക്കുന്നില്ലെന്നു സുഷമ പ്രതികരിച്ചു. ജീവനോടെ പിടിയിലായ പാക്ക് ഭീകരന് മുഹമ്മദ് നവേദിനെ പാക്കിസ്ഥാനു മുന്നില്‍ തെളിവായി അവതരിപ്പിക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നും സുഷമ തിരിച്ചടിച്ചു .
ഇന്ത്യാ-പാക്ക് ചര്‍ച്ചകള്‍ എക്കാലത്തും ദുര്‍ഘട പാതയിലൂടെയാണു നീങ്ങുന്നതെന്നും ഇടയ്ക്കിടെ മുടങ്ങുന്ന പതിവുണ്ടെന്നും സുഷമ പറഞ്ഞു. കാര്‍ഗില്‍ യുദ്ധവും മുംബൈ ഭീകരാക്രമണവും ഇന്ത്യന്‍ സൈനികരുടെ ശിരസു ഛേദിച്ചതുമൊക്കെ ചര്‍ച്ചകള്‍ മുടങ്ങാന്‍ കാരണമായിട്ടുണ്ട്. ഒരിക്കല്‍ മുടങ്ങിയാല്‍ പിന്നീടു പുനരാരംഭിക്കുന്നതും സാധാരണമാണ് എന്നും സുഷമ പറഞ്ഞു.
Discussion about this post