ഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അടച്ച സ്കൂളുകളും കോളേജുകളും തുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാൻ സർക്കാർ തയ്യാറെടുക്കുന്നുണ്ടെങ്കിലും രക്ഷകർത്താക്കൾക്ക് ഈ കാര്യത്തിൽ വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ 1 മുതൽ സ്കൂളുകളും കോളേജുകളും തുറക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ, 61 ശതമാനം മാതാപിതാക്കളും ഇതിനെതിരെ അഭിപ്രായം അറിയിച്ചതായാണ് സൂചന.
ഡൽഹി എൻസിആർ മാതാപിതാക്കളിൽ ഈ അടുത്ത് നടത്തിയ സർവ്വേയിൽ 61 ശതമാനവും പേരും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. രാജ്യത്തുടനീളമുള്ള 58 ശതമാനം മാതാപിതാക്കളും ഈ ആശയത്തിന് എതിരാണ്. 16 ശതമാനം മാതാപിതാക്കൾ ഇക്കാര്യത്തിൽ കാര്യമായ എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും റിസ്ക്ക് എടുക്കാൻ തയ്യാറല്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
അതേസമയം, കുട്ടികൾക്ക് കൊറോണ വന്നാൽ അത് പ്രായമായവരെയും ബാധിക്കുമെന്ന് കാരണം ചൂണ്ടിക്കാട്ടി 2 ശതമാനം മാതാപിതാക്കൾ ആശങ്ക അറിയിച്ചിട്ടുണ്ട്.
മറുവശത്ത്, 8 ശതമാനം പേർ സ്കൂളിൽ സാമൂഹിക അകലം പാലിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇതിനെ എതിർക്കുന്നു.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച് ഓഗസ്റ്റ് 31 വരെ സ്കൂളുകൾ അടച്ചിടുമെന്നാണ് തീരുമാനം. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളുടെ അഭിപ്രായം വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്കൂളുകൾ തുറക്കുന്ന രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും രോഗം ബാധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ രീതിയിൽ സ്കൂൾ തുറന്നതിനു ശേഷം അമേരിക്കയിൽ വിദ്യാർത്ഥികളിൽ രോഗബാധ വർദ്ധിച്ചിരുന്നു.
കൊറോണ പകർച്ചവ്യാധിക്കിടയിൽ സ്കൂൾ തുറന്ന ആദ്യത്തെ രാജ്യം ഇസ്രായേൽ ആണ്. എന്നാൽ സ്കൂൾ തുറന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം കുട്ടികളിലും അധ്യാപകരിലും രോഗവ്യാപനം ശക്തമായി എന്നാണ് റിപ്പോർട്ട്. കെനിയ ഒരു വർഷം മുഴുവൻ സ്കൂൾ അടയ്ക്കാൻ തീരുമാനിച്ചിരുന്നു.
Discussion about this post