ഡൽഹി: അതിർത്തിയിൽ പ്രകോപനത്തിന് മുതിരുന്ന ശത്രുവിനെ തുരത്താൻ ശക്തമായ പ്രതിരോധ- പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇന്ത്യൻ സൈന്യം. കരസേനയും വ്യോമസേനയും സംയുക്തമായി ആസൂത്രണം ചെയ്തിരിക്കുന്ന ബി ആർ പ്ലാനാണ് ചൈനയെയും പാകിസ്ഥാനെയും ഒരു പോലെ ഭയപ്പെടുത്തുന്നത്. ഭീഷ്മ- റഫാൽ എന്നതിന്റെ ചുരുക്കപ്പേരാണ് ബി ആർ. റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായുള്ള പാക് സൈനിക മേധാവി ജനറൽ ബജ്വയുടെ പ്രസ്താവന അവരുടെ ആശങ്ക എത്രത്തോളമുണ്ട് എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.
നിലവിൽ കിഴക്കൻ ലഡാക്കിൽ സമുദ്രനിരപ്പിൽ നിന്നും പതിനേഴായിരം അടി വരെ ഉയരത്തിൽ ഇന്ത്യൻ സൈന്യം ഉഗ്രപ്രഹര ശേഷിയുള്ള ഭീഷ്മ ടാങ്കുകൾ വിന്യസിച്ചിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ചൈന മുതിരുകയാണെങ്കിൽ അതിശക്തമായ പ്രഹരമായിരിക്കും ഭീഷ്മ ടാങ്കുകൾ വർഷിക്കുക. തങ്ങളുടെ പക്കലുള്ള ടി-63, ടി-99 ടാങ്കുകൾ ചൈനക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും അതിശൈത്യത്തിലും സുഗമമായി പ്രവർത്തിക്കുന്ന റഷ്യൻ നിർമ്മിത ടി-90, ടി-72 ടാങ്കുകൾ ഉപയോഗിച്ച് ഉയരങ്ങളിൽ നിന്ന് ഇന്ത്യ വർഷിക്കുന്ന അഗ്നിഗോളങ്ങൾ ചൈനക്ക് പ്രതിരോധിക്കാവുന്നതിലും അപ്പുറമായിരിക്കും.
അതിർത്തിയിലെ സേനാ വിന്യാസം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള ഏഴാം ഘട്ട ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ചർച്ച ആരംഭിക്കുന്നതിന് തൊട്ട് മുൻപ് ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു. ചില പ്രത്യേക ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യ വ്യക്തമായി മനസ്സിലാക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞത് ചൈനക്കും പാകിസ്ഥാനുമുള്ള ശക്തമായ മുന്നറിയിപ്പായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതി മറികടക്കാൻ ചൈന മുതിരുകയാണെങ്കിൽ സമയം പാഴാക്കതെ തിരിച്ചടിക്കാൻ അതിർത്തിയിൽ റഫാൽ പോർവിമാനങ്ങൾ ശക്തമായ നിരീക്ഷണം തുടരുകയാണ്. ഇന്ത്യയുടെ ഭീഷ്മ- റഫാൽ വിന്യാസത്തെ ഏതെങ്കിലും തരത്തിൽ വെല്ലുവിളിക്കാൻ നിലവിലെ സാഹചര്യത്തിൽ ചൈന മുതിരുകയാണെങ്കിൽ അത് അവരുടെ കുഴി അവർ തന്നെ കുഴിക്കുന്നതിന് തുല്യമായിരിക്കുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post