തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ പ്രബന്ധത്തിൽ നിറയെ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്ന സേവ് യൂണിവേഴ്സിറ്റി ക്യാംപയിന് കമ്മിറ്റിയുടെ പരാതി പരിശോധിക്കാതെ മന്ത്രിക്ക് ക്ലീൻ ചിറ്റ നൽകിയ കേരള സർവ്വകലാശാലയുടെ നടപടി വിവാദത്തിൽ. പരാതി പരിശോധിക്കാൻ പോലും തയ്യാറാകാതെ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്ന നിഗമനത്തിൽ മന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിസിയുടെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.
മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതി ഗവര്‍ണര്‍, കേരളാ വിസിയുടെ പരിശോധനക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് ബിരുദം ചട്ടപ്രകാരമാണ് നല്‍കിയിട്ടുള്ളതെന്ന വിശദീകരണം വിസി നല്‍കിയിരിക്കുന്നത്. എന്നാൽ ബിരുദം ചട്ടപ്രകാരമല്ല നല്‍കിയതെന്ന ആക്ഷേപം പരാതിയില്‍ ഉന്നയിച്ചിരുന്നില്ല എന്നതാണ് വസ്തുത. മന്ത്രിയുടെ പ്രബന്ധത്തില്‍ മുഴുവനും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധവിഷയത്തില്‍ ഗവേഷകന്റെ മൗലിക സംഭാവനകള്‍ ഒന്നുമില്ലെന്നുമായിരുന്നു പരാതി. പരാതിയിൽ ഉന്നയിച്ചിരുന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുവാന്‍ വിസി തയാറായില്ല എന്നതാണ് വാസ്തവം.
ജലീല്‍ കേരളസര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയത് 2006ൽ ആയിരുന്നു. മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെ അധികരിച്ചായിരുന്നു ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. പ്രബന്ധത്തില്‍ തെറ്റുകളുണ്ടെങ്കില്‍ പൂര്‍ണമായും തിരുത്തിയതിനുശേഷം മാത്രമേ സര്‍വകലാശാല ബിരുദം നല്കുവാൻ പാടുള്ളൂ എന്നതാണ് ചട്ടം. എന്നാല്‍ ജലീലിന്റെ പ്രബന്ധത്തില്‍ ഇത് പാലിച്ചിട്ടില്ലെന്നു മാത്രമല്ല പരാതി പരിശോധിക്കാനോ പ്രബന്ധത്തിലെ തെറ്റുകൾ ഒഴിവാക്കാനോ സർവ്വകലാശാല തയ്യാറായിട്ടില്ല. അക്കാദമിക് രംഗത്ത് ഇത് ഗുരുതരമായ പിഴവാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രബന്ധങ്ങള്‍ പില്ക്കാലത്ത് ഗവേഷണവിദ്യാര്‍ത്ഥികള്‍ റഫറന്‍സിന് ഉപയോഗിക്കുമ്പോള്‍ പ്രസ്തുത തെറ്റുകൾ ആവർത്തിക്കപ്പെടാനുള്ള സാധ്യതയാണ് പരാതിക്കാരെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്.
മന്ത്രിയുടെ പ്രബന്ധം ഇതുവരെ കേരള സർവ്വകലാശാലയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ല. ഇതും യുജിസി മാനദണ്ഡങ്ങളുടെ ലംഘനമാണ്. അപ്ലോഡ് ചെയ്യുന്നതിന് മുന്‍പ് തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ സര്‍വകലാശാലയുടെ നിലവാരത്തെ അത് ബാധിക്കുമെന്ന കാരണത്താലാവാം അധികൃതർ അത് ചെയ്യാത്തത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രബന്ധം പരിശോധിക്കുവാന്‍ അദ്ദേഹം തന്നെ പ്രോ ചാന്‍സിലറായ സര്‍വകലാശാലയിലെ വൈസ് ചാൻസലർ നിയോഗിക്കപ്പെട്ടതിലെ യുക്തി രാഹിത്യവും പരാതിക്കാർ ഉന്നയിക്കുന്നു.
ഇതിനാൽ ജലീലിന്റെ പ്രബന്ധം പരിശോധിക്കാൻ നിഷ്പക്ഷമായ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നതാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപയിന് കമ്മറ്റിയുടെ ആവശ്യം.
Discussion about this post