തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. തന്റെ കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ആര്യ നൽകിയ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പോലീസ് േേകസ് എടുത്തു.
തിരുവനന്തപുരം പാളയത്തുവച്ചായിരുന്നു സംഭവം. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് മേയർ ബസ് തടയുകയായിരുന്നു. ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ഒപ്പമുണ്ടായിരുന്നു. കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തിയ ശേഷം മേയർ യദുവിനോട് കയർത്തു. സംഭവ സമയം നിരവധി യാത്രികരാണ് ബസിൽ ഉണ്ടായിരുന്നത്. മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ ദീർഘനേരം തർക്കിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മേയർ പോലീസിന് പരാതി നൽകി. മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതി നൽകിയത്. തുടർന്ന് യദുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് പോലീസ് വിട്ടയച്ചത്. കന്റോൺമെന്റ് പോലീസാണ് നടപടി സ്വീകരിച്ചത്.
കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ കേസ് എടുത്തിട്ടില്ല. പരാതിയിൽ വിശദമായ അന്വേഷണത്തിന് ശേഷം കേസ് എടുക്കാമെന്നാണ് പോലീസ് നിലപാട്.
Discussion about this post