തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളിൽ 4 മന്ത്രിമാരെക്കുറിച്ച് പരാമർശമുണ്ടെന്ന് സൂചനകൾ. ഈ മന്ത്രിമാരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു മൊഴി നൽകിയതായാണ് ലഭ്യമായ വിവരങ്ങൾ.
ഇതിനുപുറമെ, മന്ത്രിമാരിൽ ചിലർ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നതായി മൊഴിയിലുണ്ട്. ഇരുവരുടേയും മൊഴികളിൽ ഉന്നതരുടെ ഇടപാടുകളെക്കുറിച്ച് പരാമർശം വന്നതോടെ തിരക്കിട്ട കൂടിയാലോചനയിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണർ സുമിത്കുമാർ ഡൽഹിയിലെത്തി കസ്റ്റംസ് ബോർഡുമായി ചർച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ന് മടങ്ങിയെത്തും. മാത്രമല്ല, എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങിയെന്നാണ് ലഭ്യമായ വിവരങ്ങൾ.
സിഡാക്കിന്റെ സഹായത്തോടെ സ്വപ്നയുടെ ഫോണിൽ നിന്നും വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തിരുന്നു. ഇതിൽ നിന്നും സുപ്രധാന വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും പറഞ്ഞ വിവരങ്ങളാണ് രഹസ്യരേഖയായി കസ്റ്റംസ് കോടതിയിൽ നൽകിയിരുന്നത്.
Discussion about this post