മുംബൈ: സയീദ് മുഷ്താഖലി ട്രോഫി ക്രിക്കറ്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് കേരളം കരുത്തരായ മുംബൈയെ തകർത്തത്. യുവ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ദേശീയ- ഐപിഎൽ താരങ്ങളടങ്ങിയ മുംബൈയെ വാംഖഡെയിൽ തറപറ്റിക്കാൻ കേരളത്തെ സഹായിച്ചത്. 197 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും 15.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 201 റൺസ് നേടി.
ടോസ് നേടിയ കേരള നായകൻ സഞ്ജു വി സാംസൺ മുംബൈയെ ബാറ്റിംഗിനയച്ചു. നിശ്ചിത ഇരുപത് ഓവറിൽ മുംബൈ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. 42 റൺസ് നേടിയ് ആദിത്യ താരെയും 40 റൺസ് നേടിയ യശസ്വി ജയ്സ്വാളും ഒന്നാം വിക്കറ്റിൽ 88 റൺസ് ചേർത്തു. ശിവം ദുബെ 26ഉം നായകൻ സൂര്യകുമാർ യാദവ് 38 റൺസും നേടി. കേരളത്തിന് വേണ്ടി ജലജ് സക്സേന 3 വിക്കറ്റ് നേടി. ആസിഫിനും 3 വിക്കറ്റ് കിട്ടി.
കമന്റേറ്റർമാർ ഉൾപ്പെടെ മുംബൈയുടെ അനായാസ ജയം പ്രവചിച്ചപ്പോൾ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും അസ്ഹറുദ്ദീനും ചേർന്ന് കേരളത്തിന് മികച്ച തുടക്കം നൽകി. 23 പന്തിൽ 33 റൺസുമായി ഉത്തപ്പ മടങ്ങിയെങ്കിലും വൺ ഡൗണായി ഇറങ്ങിയ ക്യാപ്ടൻ സഞ്ജു സാംസൺ അസാമാന്യ ഫോമിൽ ബാറ്റ് വീശിയ അസ്ഹറുദ്ദീന് മികച്ച പിന്തുണ നൽകി. സഞ്ജു 12 പന്തിൽ 22 റൺസ് നേടി. 14ആം ഓവറിൽ സഞ്ജു മടങ്ങിയെങ്കിലും സച്ചിൻ ബേബിയെ കൂട്ട് പിടിച്ച് 15ആം ഓവറിലെ അവസാന പന്തിൽ സിക്സർ പായിച്ച് അസ്ഹറുദ്ദീൻ കേരളത്തെ വിജയത്തിലെത്തിച്ചു.
ശിവം ദുബെയും ധവൽ കുൽക്കർണിയും അടങ്ങിയ മുംബൈ ബൗളിംഗ് നിരയെ അസ്ഹറുദ്ദീൻ അക്ഷരാർത്ഥത്തിൽ അടിച്ചു പരത്തി. 37 പന്തിൽ സെഞ്ചുറി പിന്നിട്ട താരം 54 പന്തിൽ 137 റൺസുമായി പുറത്താകാതെ നിന്നു. 9 ഫോറുകളും 11 സിക്സറുകളും അടങ്ങുന്ന കേരള യുവതാരത്തിന്റെ ഇന്നിംഗ്സ് എക്കാലവും അനുസ്മരിക്കപ്പെടും.
ആദ്യ മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ പരാജയപ്പെടുത്തിയിരുന്നു.
Discussion about this post