ന്യൂഡൽഹി : രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന് ആരംഭിച്ചു. രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്സിനേഷന് തുടക്കം കുറിച്ചത്. രാവിലെ 10.30 നാണ് വാക്സിനേഷന് ഡ്രൈവിന്റെ ഉദ്ഘാടനം. കൊവിന്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. വാക്സിന് രജിസ്ട്രേഷനും മറ്റ് നടപടികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്.
രണ്ടു വാക്സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിനായി ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീല്‍ഡിനും, ഭാരത് ബയോടെക്കിന്റെ കൊവാക്സിനും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ഇന്ന് വാക്സിന് നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗ വ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവര്‍ക്കും നല്‍കും.
കുത്തിവയ്പ് എടുത്ത ശേഷം നേരിയ പനിയോ, ശരീര വേദനയോ ഉണ്ടായാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നേരത്തെ തന്നെ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ വര്ധന് വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ജനുവരി 30 ന് ആദ്യ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് 11 മാസവും 15 ദിവസവും പിന്നിടുമ്പോഴാണ് രാജ്യത്ത് പ്രതിരോധ വാക്സിന് ജനങ്ങളിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
അഭിമാനപൂര്‍വ്വം ഭാരതം വൈറസില്‍ നിന്ന് വാക്സിനിലേക്ക്, വാക്സിനേഷന് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം
അതേസമയം കേരളത്തിലും 133 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന് ആരംഭിച്ചു. വാക്സിനേഷന് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം വാക്സിനേഷന് നടന്നത് എറണാകുളം ജില്ലയിലാണ്. ഒരാള്‍ക്ക് വാക്സിന് നല്കാന് നാലു മുതല്‍ അഞ്ചു മിനിറ്റുവരെയാണ് സമയമെടുക്കുന്നത്.
Discussion about this post