ഡൽഹി: മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് വി ജെ സെബാസ്റ്റ്യൻ. ലോകത്തിലെ മിക്ക രാജ്യങ്ങളും ഇത്തരം വിഷയങ്ങളിൽ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാറുണ്ടെന്നും തന്റെ മകൾക്കും അത്തരം ആനുകൂല്യം ലഭ്യമാക്കണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുകയാണ് സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും 7 വയസ്സുള്ള ഇവരുടെ മകളും.
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേന പിന്മാറിയതോടെ അവിടുത്തെ രാഷ്ട്രീയവും ഭരണപരവുമായ സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സെബാസ്റ്റ്യൻ ആരോപിക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആയിഷ പുറപ്പെട്ടപ്പോൾ ഇവർക്കെതിരെ യുഎപിഎ നിയമ പ്രകാരം കേസുണ്ടായിരുന്നു. 2017ൽ ഇന്റർപോൾ ഇവർക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ എത്തിയതോടെ ഇവരുടെ ഭർത്താവ് കൊല്ലപ്പെടുകയും ഇവർ അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയുമായിരുന്നു.
അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂർത്തിയായതോടെ അവിടെ നിന്നും അമേരിക്കൻ സേന സമ്പൂർണ്ണ പിന്മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇതോടെ താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദേശ ഭീകരവാദികളെ തൂക്കിലേറ്റാൻ സാദ്ധ്യതയുണ്ടെന്ന് സെബാസ്റ്റ്യൻ പറയുന്നു.
കാത്തലിക് ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന സോണിയ സെബാസ്റ്റ്യൻ എഞ്ചിനീയറിംഗ് പഠനകാലത്ത് അബ്ദുൾ റാഷിദ് എന്ന യുവാവുമായി അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന് ബംഗലൂരുവിൽ എം ബി എ പഠനത്തിന് പോയ സോണിയ ഇസ്ലാമിലേക്ക് മതം മാറി ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. വീട്ടിൽ ഇക്കാര്യങ്ങൾ രഹസ്യമാക്കി വെച്ച ആയിഷ 2010ൽ നിസ്കരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരങ്ങൾ പുറത്താകുന്നത്.
തുടർന്ന് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് റാഷിദിനെ വിവാഹം കഴിച്ച ആയിഷ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിന് വേണ്ടി രാജ്യം വിട്ടു. അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിലായിരുന്നു ഇവർ ആദ്യമെത്തിയത്. അവിടെ വെച്ച് സൈനിക നടപടിക്കിടെ റാഷിദ് കൊല്ലപ്പെടുകയായിരുന്നു.
കുറ്റവാളികളെ പരസ്പരം കൈമാറാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണയുണ്ടെന്നും തന്റെ മകൾക്ക് വേണ്ടി ഇത് പ്രയോജനപ്പെടുത്തണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ കേരളത്തിൽ നിന്നും പോയ ആരെയും സ്വീകരിക്കില്ലെന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. നിമിഷ ഫാത്തിമയുടെ കാര്യത്തിൽ നേരത്തെ കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്.
2017ൽ എൻ ഐ എ സമർപ്പിച്ച കുറ്റപത്ര പ്രകാരം കേരളത്തിൽ നിന്നും 21 പേരടങ്ങുന്ന സംഘമാണ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. ഇറാനിൽ നിന്നും കാൽനടയായാണ് ഇവർ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചത്. 2016 മെയ് 31നായിരുന്നു ആയിഷ എന്ന സോണിയ സെബാസ്റ്റ്യൻ ഇന്ത്യ വിട്ടത്.
ആയിഷ എന്ന സോണിയയെ കൂടാതെ മറിയം എന്ന മെറിൻ ജേക്കബ്, ഫാത്തിമ എന്ന നിമിഷ, റഫീല എന്നിവരും ജിഹാദിനായി ഇന്ത്യ വിട്ടിരുന്നു. ഇവരെല്ലാം ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ജയിലിലാണ്.
Discussion about this post