തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നീന്തൽക്കുളത്തിൽ പൊലീസിന്റെ നീരാട്ട്. സംസ്ഥാനത്ത് നീന്തൽക്കുളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നഗ്നമായ നിയമലംഘനം.
കടയുടെ മുന്നിൽ നാല് പേർ കൂടി നിന്നതിന് കടക്കാരന് വൻ തുക പിഴ ചുമത്തിയ പൊലീസാണ് പരസ്യമായി നിയമം ലംഘിച്ച് കുളത്തിൽ നീന്തിത്തുടിക്കുന്നത്. മലമ്പുഴ ഉദ്യാനത്തിലെ നീന്തൽക്കുളത്തിലെ പൊലീസിന്റെ നീരാട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരാണ് നീന്തൽക്കുളത്തിൽ ആർത്തുല്ലസിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. നീന്തലിന് ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയുണ്ടെന്നാണ് പൊലീസിന്റെ ന്യായീകരണം.
എന്നാൽ എന്ത് അടിയന്തര സാഹചര്യം പരിഗണിച്ചാണ് ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകിയത് എന്ന് വ്യക്തമല്ല. കട തുറക്കാനും കടയിൽ പോകാനും രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയതിനെതിരെ പൊതുജനങ്ങൾക്കിടയിൽ ശക്തമായ അമർഷം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലെ പൊലീസിന്റെ നിയമലംഘനം കണ്ട് മൂക്കത്ത് വിരൽ വെക്കുകയാണ് ജനം.
Discussion about this post