കോഴിക്കോട് കോൺഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഡിസിസി മുൻ പ്രസിഡണ്ട് യു.രാജീവൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 143,147,342,323,427 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് കോഴിക്കോട്ടെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റമുണ്ടായത്.
മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് ആദ്യം മർദ്ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി.ആർ രാജേഷ്, കൈരളി ടിവിയിലെ മേഘ മാധവ് എന്നിവരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു വെക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചുവെച്ച സംഘം വനിതാ മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അക്രമം നടത്തിയവർക്കെതിരെ പാർട്ടി തലത്തിൽ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാറും അറിയിച്ചു. പത്തൊൻപതാം തിയ്യതി റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു
Discussion about this post