ഡൽഹി: അമേരിക്കൻ ഉപരോധം മറികടന്ന് റഷ്യയിൽ നിന്നും 30 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യൻ കമ്പനികൾ. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കരാർ ഒപ്പിട്ടിരിക്കുന്നത്.
റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ അമേരിക്ക അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യയ്ക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, ഇന്ത്യയ്ക്ക് റഷ്യന്‍ കമ്പനികളില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല. ഇന്ത്യയുടെ തീരുമാനം യുഎസ് ഉപരോധങ്ങളുടെ ലംഘനമല്ലെങ്കിലും ഈ സമയത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമ്പോൾ നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് ചിന്തിക്കണമെന്ന് അമേരിക്ക പറഞ്ഞിരുന്നു.
നിലവില്‍ റഷ്യയില്‍ നിന്ന് 2 മുതല്‍ 3% വരെ മാത്രമാണ് ഇന്ത്യ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത്. സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാൻ റഷ്യ തയ്യാറാകുകയായിരുന്നു. രാജ്യാന്തര ക്രൂഡ് ഓയില്‍ വില കൂടിയ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തോത് വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. കമ്പനികള്‍ തമ്മിലുള്ള കരാറാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
Discussion about this post