തിരുവനന്തപുരം: പ്യുവർ വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്നും മസാലദോശ കഴിക്കുമ്പോൾ ഭരണഘടന പിന്തള്ളപ്പെടുകയാണെന്ന മുൻ മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ. അരുൺ കുമാറിന്റെ പരാമർശത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. കാര്യവട്ടത്തെ കേരള സർവ്വകലാശാല ക്യാമ്പസിൽ നിന്നും പേരൂർക്കട മാനസികരോഗ ആശുപത്രിയിലേക്ക്
അധികം ദൂരമില്ലെന്ന് അദ്ദേഹം പറഞ്ഞു. അരുൺ കുമാറിന്റെ പരാമർശം സംബന്ധിച്ച വാർത്ത പങ്കുവെച്ച് സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പോറ്റി ഹോട്ടലിൽ നിന്ന് ഒരു മസാല ദോശ തിന്നുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ ഒരടി പുറകോട്ടു പോകുന്നു, ഫിൽറ്റർ കോഫി ഫാസിസത്തെ ഉൽപ്പാദിപ്പിക്കുന്നു. മിലിട്ടറി ഹോട്ടലിൽ നിന്ന് ബീഫ് ബിരിയാണി തിന്നുമ്പോൾ ഭരണഘടന ഉയിർത്തെഴുന്നേൽക്കുന്നു. ബിവറേജസ് ഔട്ലെറ്റിൽ ക്യൂ നിന്നു കുപ്പി വാങ്ങുമ്പോൾ മതേതര- ജനാധിപത്യ- നവോത്ഥാന മൂല്യങ്ങൾ പൂത്തു തളിർക്കുന്നു. കാര്യവട്ടത്തെ കേരള സർവകലാശാല ക്യാമ്പസിൽ നിന്ന് അധികം ദൂരെയല്ല പേരൂർക്കട മാനസിക രോഗാശുപത്രി- അഡ്വ. ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
വെജിറ്റേറിയൻ ഹോട്ടലുകൾ ജാതീയതയുണ്ടെന്നും, മസാലദോശ കഴിക്കാൻ വെജിറ്റേറിയൻ ഹോട്ടലുകളിലേക്ക് കയറുമ്പോൾ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു അരുൺ കുമാറിന്റെ പരാമർശം. ഭരണഘടനയെ ആസ്പദമാക്കിക്കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്പൂതിരിയുടെ സദ്യവേണമെന്ന് പറയുന്ന നമ്മൾ വനവാസിയുടെ സദ്യയോട് മുഖം തിരിക്കുന്നു. ഭക്ഷണത്തിലും അയിത്തം കൽപ്പിച്ച് കൊണ്ടാണ് നാം ജീവിക്കുന്നത്. പ്യുവർ വെജിറ്റേറിയൻ ഹോട്ടലുകളിൽ കയറി മസാല ദോശ കഴിക്കുന്നതിലൂടെ നാം ഭരണഘടനയെ തോൽപ്പിക്കുകയാണെന്നും അരുൺ കുമാർ പറഞ്ഞിരുന്നു.
Discussion about this post