ഭോപ്പാൽ: രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ രണ്ട് യുവാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ സിയോനിയിലാണ് സംഭവം. അബ്ദുൾ അസീസ് (40), ഷോയിബ് ഖാൻ (26) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എൻഐഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സിയോനിയിൽ മൂന്ന് പേരുടെ വീടുകളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇവർക്ക് ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
തുടർന്നാണ് അബ്ദുൾ അസീസിനേയും ഷോയിബ് ഖാനേയും കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ ശിവമോഗയിൽ ബോംബ് സ്ഫോടനം ഉണ്ടായതും, മൂന്ന് ഐഎസ് ഭീകരർ ദേശീയ പതാക കത്തിക്കുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമാണ് ശിവമോഗയിൽ സ്ഫോടനം ഉണ്ടായത്. ഭീകരരുമായി പ്രതികൾക്ക് ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തത്.
അബ്ദുളിന്റേയും ഷോയിബിന്റേയും വീടുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ഹാർഡ് ഡിസ്കുകളും രാജ്യവിരുദ്ധ പ്രസിദ്ധീകരണങ്ങളും എൻഐഎ സംഘം പിടിച്ചെടുത്തതായി സിയോനി സീനിയർ പോലീസ് ഓഫീസർ റാംജി ശ്രീവാസ്തവ പറഞ്ഞു. രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സാഹിത്യങ്ങളും, ഐഎസിനെ അനുകൂലിക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post