ശ്രീനഗർ: പൂഞ്ചിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗ്. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ഭീകരർ സൈനികരെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരാക്രമണം ഉണ്ടായ ഭട്ട ദുരിയൻ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭീകരാക്രമണം നടത്താൻ പ്രദേശത്ത് നിന്നും ഭീകരർക്ക് സഹായം ലഭിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇത്തരത്തിൽ ആസൂത്രിതമായ ആക്രമണം നടത്താൻ കഴിയില്ലായിരുന്നു. ഒൻപത് മുതൽ 12 വരെ പേർ ഭീകര സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇവർക്ക് താമസിക്കുന്നതിനായി പ്രദേശത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെയാണ് ഭീകരർ കടന്നു കളഞ്ഞതും.
കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ഭീകരർ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിന് മുന്നോടിയായി ഭീകരർ പാകിസ്താനിൽ നിന്നും ഡ്രോൺ വഴി ആയുധങ്ങൾ കശ്മീരിൽ എത്തിച്ചു. രണ്ട് സംഘങ്ങളായായിരുന്നു ഇവർ ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് എത്തിയത്. ഇവിടെ താവളമുണ്ടാക്കി തമ്പടിച്ചു. കനത്ത മഴ പോലും അവഗണിച്ചുകൊണ്ടായിരുന്നു ഇവർ പ്രദേശത്ത് തങ്ങിയത്.
വളവുള്ള സ്ഥലമായിരുന്നു ഭീകരർ ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ഇവിടെയെത്തുമ്പോൾ വാഹനത്തിന്റേ വേഗം കുറയുമെന്നതായിരുന്നു ഇതിന് കാരണം. ആൾ നാശം ഉറപ്പുവരുത്തുന്നതായി ഉഗ്രസ്ഫോടക ശേഷിയുള്ള ഐഇഡിയും സ്റ്റീൽ ബുള്ളറ്റുകളും ഇവർ പ്രയോഗിച്ചിരുന്നു. ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് നിന്നും ഇത് കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഭീകരാക്രമണത്തിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായിരുന്നു. ഇവരെ കൊലപ്പെടുത്താൻ ഭീകരർ ഉപയോഗിച്ചതും ഇതേ ബുള്ളറ്റുകളാണെന്ന് വ്യക്തമായിട്ടുണ്ട്.
ഗുർസായി ഗ്രമാവാസിയായ നിസാർ അഹമ്മദാണ് ഭീകരർക്ക് സഹായം നൽകിയത് എന്നാണ് സൂചന. ഇയാൾ നിരീക്ഷണത്തിലാണ്. 1990 മുതൽ നിസാർ അഹമ്മദ് ഭീകരരുടെ സഹായിയായി പ്രവർത്തിക്കുകയാണ്. ഇതിന് മുൻപ് പല ഭീകരാക്രമണ കേസുകളിലും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. കൃത്യമായ തെളിവുകൾ ലഭിച്ച ശേഷം ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദിൽബഗ് സിംഗ് വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ ശക്തമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 200 ഓളം പേരെയാണ് ചോദ്യം ചെയ്തത്. 12 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ വനമേഖലയിലാണ് തിരച്ചിൽ തുടരുന്നത്.
Discussion about this post