കോട്ടയം: സിവിൽ സർവ്വീസ് ഫലം പ്രഖ്യാപിച്ചതോടെ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം പാല സ്വദേശിയായ ഗഹന നവ്യ ജെയിംസ്. രണ്ടാമത്തെ പരിശ്രമത്തിൽ തന്നെ ആറാം റാങ്ക് സ്വന്തമാക്കിയാണ് പാലാ പുലിയന്നൂരിലെ ചിറയ്ക്കൽ വീട്ടിൽ റിട്ട പ്രൊഫസർമാരായ ഡോ പി.കെ ജയിംസിന്റെയും ദീപ ജോർജ്ജിന്റെയും മകൾ സ്വപ്ന നേട്ടം കൈവരിച്ചത്.
ഇന്റർനാഷണൽ റിലേഷൻസിൽ ബഹിരാകാശസുരക്ഷയെക്കുറിച്ച് ഗവേഷണം ചെയ്യുകയാണ് ഗഹനയിപ്പോൾ. ഈ മേഖലയിൽ ആശാവഹമായ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നതെന്ന് ഗഹന പറയുന്നു. ”ബഹിരാകാശം തന്ത്രപ്രധാന മേഖലയായിട്ടുണ്ട്. ഈ രംഗത്തെ പഠനങ്ങൾ വാർത്താവിനിമയ സാധ്യതയും കൂട്ടുന്നു. സ്വകാര്യ ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യ നൽകുന്ന അവസരം അത്തരം മുന്നേറ്റം ഉറപ്പാക്കുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന നീക്കങ്ങൾ ശ്രദ്ധേയമാണെന്ന് യുവതി കൂട്ടിച്ചേർത്തു. ദിവസവും ഇംഗ്ലീഷ്,മലയാളം ഭാഷകളിലുള്ള പത്രം വായിക്കുന്ന ശീലവും തനിക്കുണ്ടായിരുന്നുവെന്ന് ഗഹന പറയുന്നു.
പാലാ ചാവറ പബ്ലിക് സ്കൂളിലാണ് ഗഹന പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി.പാലാ സെന്റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം നേടിയത്. നിലവിൽ എംജി യൂണിവേഴ്സിറ്റിയിൽ ഗവേഷകയാണ്. സിവിൽ സർവീസ് പഠനത്തിനായി സ്വയം പരിശീലിച്ചാണ് ഗഹന നേട്ടം സ്വന്തമാക്കിയത്.
2022 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയ 933 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ആദ്യ മൂന്ന് റാങ്കുകളും പെൺകുട്ടികൾക്കാണ്. ഇഷിതാ കിഷോറാണ് ഒന്നാം റാങ്ക് നേടിയത്. ഗെരിമാ ലോഹിയാ, ഉമാ ഹാരതി.എൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലയാളികളായ ആര്യ വി എം 36-ാം റാങ്കും അനൂപ് ദാസ് 38-ാം റാങ്കും എസ് ഗൗതം ദാസ് 38-ാം റാങ്കും കരസ്ഥമാക്കി. ജനറൽ വിഭാഗത്തിൽ 345 പേർ യോഗ്യത നേടി. ഇഡബ്യുഎസ്-99 ഒബിസി-263 എസ്സി- 154 എസ്ടി- 72 എന്നിങ്ങനെയാണ് യോഗ്യത നേടിയവരുടെ എണ്ണം.
Discussion about this post