കൊച്ചി: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ടി എ അയൂബിനെ കണ്ടെത്താൻ സഹായകമായ വിവരം നൽകുന്നവർക്ക് 3 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന 6 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്താൻ സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് ആകെ 26 ലക്ഷം രൂപയാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ പിഎഫ്ഐ പ്രവർത്തനം, അതിന്റെ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടിയാണ് അയൂബിനെ എൻഐഎ തിരയുന്നത്. ഇയാൾ എറണാകുളം ജില്ലയിലെ എടവനക്കാട് സ്വദേശി ആണെന്നാണ് വിവരം. പ്രതിയെ പിടികൂടാൻ സഹായിക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ അറിയിച്ചിട്ടുണ്ട്.
മതസാമൂഹിക പ്രവർത്തകർക്കിടയിൽ ശത്രുത സൃഷ്ടിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തിയതിനെ തുടർന്നാണ് അന്വേഷണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതിന് പുറമെ യുവാക്കളെ ലഷ്കർ-ഇ-ത്വയ്ബ, ഇസ്ലാമിക് സ്റ്റേറ്റ്, അൽഖ്വയ്ദ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രോത്സാഹിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തെ പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളെ കണ്ടെത്താൻ 26 ലക്ഷം രൂപയുടെ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിഎഫ്ഐ പ്രവർത്തകരായ എറണാകുളം മുപ്പത്തടം സ്വദേശി വി.എ.അബ്ദുൽ വഹാബ്(36)- അഞ്ച് ലക്ഷം രൂപ, പാലക്കാട് മേലെപട്ടാമ്പി മുഹമ്മദ് മൻസൂർ(41)- മൂന്നു ലക്ഷം രൂപ, പട്ടാമ്പി സ്വദേശി കെ.അബ്ദുൽ റഷീദ് (32)- അഞ്ചു ലക്ഷം രൂപ, പാലക്കാട് ഒറ്റപ്പാലം കെ.പി.മുഹമ്മദാലി (42)- മൂന്നു ലക്ഷം രൂപ, പാലക്കാട് കൂറ്റനാട് ഷാഹുൽ ഹമീദ് (54)- മൂന്നു ലക്ഷം രൂപ എന്നിങ്ങനെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവർക്കൊപ്പം പേരും വിലാസവും തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രതിയുടെ മങ്ങിയ ചിത്രം പതിച്ച തിരച്ചിൽ നോട്ടിസും എൻഐഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം. എറണാകുളം ഗിരിനഗറിലുള്ള എൻഐഎ ഓഫിസിലെ ഇ മെയിൽ ഐഡിയും ഫോൺ നമ്പറുകളും തിരച്ചിൽ നോട്ടിസിൽ നൽകിയിട്ടുണ്ട്. [email protected], 0484 2349344, 9497715294.
Discussion about this post